സംസ്ഥാനത്ത് ഈ വർഷം പവർകട്ടും ലോഡ് ഷെഡിംങ്ങും ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. മുൻകൂട്ടി ഉള്ള ആസൂത്രണമാണ് പ്രതിസന്ധി ഒഴിവാക്കിയത്. ഈ വർഷം 3288 ദശലക്ഷം യൂണിറ്റിന്റെ കുറവാണ് ഉണ്ടായതെന്നും എം.എം.മണി നിയമസഭയിൽ അറിയിച്ചു.
കാലവർഷവും തുലാവർഷവും ദുർബലമായ സാഹചര്യത്തിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടായെങ്കിലും സംസ്ഥാനത്ത് പവർകട്ടോ ലോഡ് ഷെഡിംങ്ങോ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി എം.എം.മണി നിയമസഭയിൽ വ്യക്തമാക്കി. 3288 ദശലക്ഷം യൂണിറ്റിന്റെ കുറവാണ് ഈ ജലവർഷം ഉണ്ടായിട്ടുള്ളത്. എന്നാൽ കഴിഞ്ഞ വർഷം ഓഗസറ്റ് മുതൽ ആസൂത്രണം ചെയ്ത നടപടികൾ വഴിയാണ് പ്രതിസന്ധി ഒഴിവായത്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് 100 മെഗാവാട്ട് വൈദ്യുതി 24 മണിക്കൂറും ഇത് കൂടാതെ 100 മെഗാവാട്ട് വൈദ്യുതി രാത്രി 6 മണിക്കൂറും ലഭിക്കുന്നതിന് വേണ്ടി ഡീപ് ലേലം വഴി നടപടികൾ സ്വീകരിച്ചു.
കേന്ദ്ര വൈദ്യുതോൽപ്പാദന നിലയങ്ങളിൽ നിന്നും പ്രതിദിനം ശരാശരി 1300 മെഗാവാട്ട് വൈദ്യുതിയാണ് കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തിന് ലഭിക്കുന്നതെന്നും മന്ത്രി ചോദ്യോത്തരവേളയിൽ സഭയെ രേഖാമൂലം അറിയിച്ചു. കായംകുളം താപവൈദ്യുതി നിലയം പ്രവർത്തന സജ്ജമാകുന്നതിന്റെ കാലതാമസം ഒഴിവാക്കാൻ സർക്കാർ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയെ അറിയിച്ചു.