മന്ത്രി എം.എം. മണിക്കെതിരെയുള്ള അച്ചടക്കനടപടി ഇന്ന് ആരംഭിക്കുന്ന സിപിഎം സംസ്ഥാനസമിതി യോഗം ചര്‍ച്ച ചെയ്യും. മണിക്കെതിരെ നടപടിയെടുക്കാന്‍ ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായിരുന്നു. അതേസമയം തന്‍റെ ശൈലി തിരുത്തേണ്ടതുണ്ടെങ്കില്‍ ആത്മപരിശോധന നടത്തി തിരുത്തുമെന്ന് എം.എം.മണി മനോരമ ന്യൂസ് കൗണ്ടര്‍ പോയന്‍റില്‍ പറഞ്ഞു.
ചർച്ചയിൽ പങ്കെടുത്ത എല്ലാവരും എം.എം.മണിയുടെ പ്രസ്താവനകളെ തള്ളിക്കളഞ്ഞതോടെയാണ് നടപടിക്ക് കളമൊരുങ്ങിയത്. മണിയുടെ തുടർച്ചയായ പ്രസ്താവനകൾ പാർട്ടിയേയും സർക്കാരിനേയും പ്രതിരോധത്തിലാക്കിയെന്ന് റിപ്പോർട്ട് അവതരിപ്പിച്ച സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തുടർന്ന് രൂക്ഷമായ വിമർശനമാണ് മണിക്കെതിരെ ഉയർന്നത്. പ്രസ്താവനകളിൽ ജാഗ്രത പുലർത്തിയില്ല. മന്ത്രിയാണെന്ന കാര്യം മറന്നുപെരുമാറി. പ്രസ്താവനകളുടെ ബാധ്യത പാർട്ടിക്കും സർക്കാരിനും ഏറ്റെടുക്കേണ്ടി വരുന്നു എന്നിങ്ങനെ പോയി വിമർശനങ്ങൾ. വീഴ്ച സമ്മതിക്കുന്നുവെന്നും തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തുമെന്നുമായിരുന്നു മണിയുടെ മറുപടി. മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ അദ്ദേഹം ഇത് ആവർത്തിച്ചു.
ബുധൻ വ്യാഴം ദിവസങ്ങളിൽ ചേരുന്ന സംസ്ഥാനസമിതിയിലെ ചർച്ചക്കുശേഷമായിരിക്കും നടപടിയുടെ സ്വഭാവം തീരുമാനിക്കുക. പൊതുസമൂഹത്തിനുമുന്നിൽ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ നടപടി അനിവാര്യമാണെന്ന വിലയിരുത്തലിലാണ് സെക്രട്ടേറിയറ്റ് സമാപിച്ചത്. യോഗത്തിൽ ചർച്ച നടക്കുന്നുവെന്ന വിവരം മണി തന്നെ മാധ്യമങ്ങൾക്കുമുന്നിൽ സ്ഥിരീകരിച്ചു.
Advertisement