മന്ത്രി എം.എം. മണിയുടെ ഇരുപതേക്കറിലെ വിവാദപ്രസംഗം പെമ്പിളൈ ഒരുമൈ സമരപ്പന്തലിനു സമീപം ബിഗ് സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിവൈഎഫ്ഐ. ഇതിനു മുന്നോടിയായി ഇന്നു വൈകിട്ട് നാലിനു മൂന്നാര്‍ ടൗണില്‍ പ്രകടനവും നടക്കും. പെമ്പിളൈ ഒരുമൈ സമരപ്പന്തലിന് 50 മീറ്റര്‍ അകലെ നടക്കുന്ന പൊതുയോഗത്തിലാകും മണിയുടെ പ്രസംഗം പ്രദര്‍ശിപ്പിക്കുക. പ്രകടനത്തിലും യോഗത്തിലും പരമാവധി സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്താനും നീക്കമുണ്ട്.
മണിയുടെ പ്രസംഗം തോട്ടം തൊഴിലാളികൾക്ക് എതിരായിരുന്നില്ലെന്നും മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നുമുള്ള വാദത്തിനു പ്രചാരണം നല്‍കാനുള്ള സിപിഎം തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. മണിയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചു സ്ത്രീകള്‍ സമരമിരിക്കുന്നതിന്റെ സമീപത്തു തന്നെയാണു വീണ്ടും അതേ പ്രസംഗത്തിന്റെ ബിഗ് സ്ക്രീന്‍ പ്രദര്‍ശനം.
ഇന്നലെ മൂലമറ്റത്തു നടന്ന സിപിഎം യോഗത്തിലും മണിയുടെ പ്രസംഗം കാണിച്ചിരുന്നു. നാടന്‍ ശൈലിയാണു മണിയുടെതെന്നും പെമ്പിളൈ ഒരുമൈയ്ക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടല്ലോയെന്നുമായിരുന്നു കഴിഞ്ഞദിവസം വരെ സിപിഎം നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളിലടക്കം പറഞ്ഞിരുന്നത്.