കേരളത്തിലെ സംഘടനാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ ഡി.സി.സി അധ്യക്ഷന്മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. സംഘടനാതിരഞ്ഞെടുപ്പാണ് മുഖ്യ ചര്‍ച്ചാവിഷയം.
ഗുരുദ്വാര രഖബ് ഗഞ്ച് റോഡിലെ കോണ്‍ഗ്രസിന്‍റെ വാര്‍ റൂമിലാണ് കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ യോഗം നടക്കുക. സംഘടനാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധി നേതാക്കളുടെ യോഗം വിളിച്ചത്. പതിനാല് ഡി.സി.സി അധ്യക്ഷന്മാര്‍ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, സെക്രട്ടറി ദീപക് ബാബ്റിയ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. സമവായത്തിലൂടെ സംഘടനാതിരഞ്ഞെടുപ്പ് നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് മുതിര്‍ന്ന നേതാക്കളായ വി.എം സുധീരന്‍, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ അറിയിച്ചിരുന്നു.
എന്നാല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സമവായമല്ല, മറിച്ച് സംഘടനാതിരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ കണ്ടെത്തണമെന്നാണ് ഒരുവിഭാഗത്തിന്‍റെ ്ആവശ്യം. ഇക്കാര്യത്തില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ നേതാക്കളുടെ അഭിപ്രായം രാഹുല്‍ഗാന്ധി ആരായും. താല്‍ക്കാലിക അധ്യക്ഷന് കീഴില്‍ സംഘടനാതിരഞ്ഞെടുപ്പിലേക്ക് പോകുന്നത് ശരിയല്ലെന്ന നിലപാടാണ് രമേശ് ചെന്നിത്തല അടക്കുമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്. അങ്ങനെയെങ്കില്‍ പുതിയ കെ.പി.സി.സി അധ്യക്ഷനെ സംബന്ധിച്ച് ചര്‍ച്ചയും നടക്കും. സംഘടനാതിരഞ്ഞെടുപ്പിന് മുൻപ് പുതിയ അധ്യക്ഷനെ വേണമെന്നാണ് തീരുമാനമെങ്കില്‍ അടുത്ത മാസം ആദ്യവാരത്തോടെ കെ.പി.സി.സിയ്ക്ക് പുതിയ നാഥനുണ്ടാകും.
Advertisement