മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലില്‍ ഇടുക്കി ജില്ലാഭരണകൂടത്തിന് താക്കീതുമായി മുഖ്യമന്ത്രി നിയമസഭയില്‍. സര്‍ക്കാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരാളും ഉദ്യോഗസ്ഥനായി ഉണ്ടാകില്ല. സര്‍ക്കാര്‍ പറഞ്ഞത് നടപ്പാക്കും. ഇത് വെള്ളരിക്കാപ്പട്ടണമല്ല. പെമ്പിളൈ ഒരുമൈ സമരം ജനം തളളിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണിയുടെ രാജി ആവശ്യപ്പെട്ടുളള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നും പിരിഞ്ഞു. പെമ്പിളൈ ഒരുമയുടെ സമരം അടിച്ചമര്‍ത്തുന്നുവെന്ന് ആരോപിച്ച് വി.ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ, പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. മന്ത്രി എം.എം മണി രാജിവയ്ക്കുംവരെ സമരം തുടരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഇരിപ്പിടത്തിന് ചുറ്റും ബാനറുമായി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് നടപടികള്‍ വെട്ടിച്ചുരുക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. പെമ്പിളൈ ഒരുമൈ സമരത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇടുക്കിയിലെ കൈയ്യേറ്റം ഒഴിപ്പിക്കൽ സംബന്ധിച്ച് സർക്കാരിൽ നിലനിൽക്കുന്ന ഭിന്നതയാണ് പ്രതിപക്ഷം ആയുധമാക്കിയത്. റവന്യൂമന്ത്രി നിർദ്ദേശിച്ചിട്ടാണോ പാപ്പാത്തി ചോലയിലെ കൈയ്യേറ്റം ഒഴിപ്പിച്ചതെന്ന് വി.ഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രി ഇത് അറിഞ്ഞില്ലെന്നാണ് പറയുന്നത്. ഒരുമന്ത്രി പറയുന്നത് അനുസരിക്കുന്ന ഉദ്യോഗസ്ഥനെ മറ്റൊരു മന്ത്രി ചെറ്റയെന്നാണ് വിശേഷിപ്പിക്കുന്നത്.
സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇടുക്കികലക്ടറെയും ദേവികുളം സബ്കലക്ടറേയും കടുത്തഭാഷയിലാണ് താക്കീത് ചെയ്തത്. മന്ത്രിമാർ പരസ്പരം പോരടിക്കുന്ന ഈ സർക്കാർപറയുന്നത് ഏത് ഉദ്യോഗസ്ഥനാണ് കേൾക്കുക എന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറുചോദ്യം. കുരിശ് പൊളിച്ചതിന്റെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായി മുഖ്യമന്ത്രി. ഇനി ആർക്കും സർക്കാർഭൂമി കൈയ്യാറാൻ തോന്നാത്തവിധം ശക്തമായ നടപടികളുണ്ടാവുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.