ബീക്കൺലൈറ്റിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഇളവ് ആവശ്യപ്പെടണമെന്ന് ഗതാഗത കമ്മീഷണറുടെ ശുപാർശ. അടിയന്തരസാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ബീക്കൺ ലൈറ്റ് അനുവദിക്കാനുള്ള അധികാരം സംസ്ഥാനത്തിന് തിരിച്ചുനൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്.
ബീക്കൺലൈറ്റുകൾ നിരോധിച്ചതിന് പുറമെ ഇത് അനുവദിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്കുണ്ടായിരുന്ന അധികാരം പൂർണമായും എടുത്തുകളഞ്ഞാണ് കേന്ദ്രസർക്കാർ കരട് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ആക്ഷേപം ഉണ്ടെങ്കിൽ പത്തുദിവസത്തിനുള്ളിൽ അറിയിക്കണമെന്നാണ് നിർദേശം. ഇതിന്റ ഭാഗമായി ഗതാഗത കമ്മീഷണർ എസ്.ആനന്ദകൃ·ഷ്ണൻ നൽകിയ റിപ്പോർട്ടിലാണ് ഇളവ് ആവശ്യപ്പെടാൻ ശുപാർശ. അടിയന്തരസാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ബീക്കൺ ലൈറ്റ് വയ്ക്കാൻ അനുമതി വേണം.
ഇതിന് അനുമതി നൽകാനുള്ള അധികാരം സംസ്ഥാന സർക്കാരിന് തിരിച്ചുനൽകണം. ഈ രണ്ട് ആവശ്യങ്ങൾ ഉന്നയിക്കണമെന്നാണ് കമ്മീഷണർ നിർദേശം. അടിയന്തര സാഹചര്യം എന്ന പട്ടികയിൽ പൊലീസും ആംബുലൻസും ഫോറസ്റ്റും മാത്രമാണ് ഉൾപ്പെടുന്നത്്. മുഖ്യമന്ത്രിയും മന്ത്രിമാരും വി.െഎ.പി പട്ടികയിലാണ് . കമ്മീഷണറുടെ റിപ്പോർട്ട് മുഖ്യമന്ത്രി കൂടി കണ്ടശേഷമായിരിക്കും കേന്ദ്രത്തിലേക്ക് അയയ്ക്കുക. മേയ് ഒന്നുമുതൽ ബീക്കൺ ലൈറ്റ് ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റ നിർദേശം. ഭൂരിഭാഗം മന്ത്രിമാരും ലൈറ്റ് ഒഴിവാക്കി കഴിഞ്ഞു.
കേരളം ഇളവ് ആവശ്യപ്പെട്ടാലും ഒന്നാംതീയതിയ്ക്ക് മുമ്പ് കേന്ദ്രത്തിൽ നിന്ന് മറുപടി ലഭിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ ഞായറാഴ്ചയോടെ മുഖ്യമന്ത്രിയ്ക്കും ഗതാഗതമന്ത്രി ഉൾപ്പടെയുള്ള മറ്റ് ചിലർക്കും ബീക്കൺ ലൈറ്റ് ഒഴിവാക്കേണ്ടി വരും. കേന്ദ്രതീരുമാനം വന്നയുടൻ തോമസ് െഎസക്ക് അടക്കം ചില മന്ത്രിമാർ ബീക്കൺ ലൈറ്റ് അഴിച്ചുമാറ്റിയതിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു.
Advertisement