സ്ത്രീകൾക്കെതിരായ പരാമർശത്തിൽ വിശദീകരണവുമായി എം.എം മണി. സ്ത്രീയെന്ന വാക്കോ സ്ത്രീയുടെ പേരോ പ്രസംഗത്തില്‍ പറഞ്ഞിട്ടില്ലെന്ന് വിശദമാക്കിയ മന്ത്രി 17 മിനിറ്റുളള പ്രസംഗം മുഴുവനായി സംപ്രേഷണം ചെയ്യണമെന്നും മണി ആവശ്യപ്പെട്ടു. ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്ടെന്നും മന്ത്രി ആരോപിച്ചു. തന്റെ വിശദീകരണം കേള്‍ക്കണമെന്ന് പ്രതിപക്ഷത്തോട് മന്ത്രി ആവശ്യപ്പെട്ടു. തൂക്കിക്കൊല്ലും മുമ്പ് പോലും വിശദീകരണത്തിന് അവസരമുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
കയ്യേറ്റക്കാരും ഉദ്യോഗസ്ഥരുമായി ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്നും അത് ചൂണ്ടിക്കാണിച്ചതാണ് തന്നോടുള്ള വിരോധത്തിന് കാരണമെന്നും മന്ത്രി ആരോപിച്ചു. ചില ഉദ്യോഗസ്ഥരെ വിമര്‍ശിക്കേണ്ടിവരുമെന്നും ഭരണ നേതൃത്വത്തിന്റെ ഉത്തരാവാദിത്തമാണതെന്നും മന്ത്രി വിശദീകരിച്ചു. അല്ലെങ്കില്‍ ഉദ്യോഗസ്ഥഭരണം മാത്രം മതിയല്ലോയെന്നും മന്ത്രി ചോദിച്ചു. സംസാരിച്ചത് മനസിന്റെ ഭാഷയിലാണെന്നും സ്ത്രീകളോട് എന്നും ബഹുമാനത്തോടെയേ പെരുമാറിയിട്ടുള്ളൂവെന്നും മന്ത്രി വിശദീകരിച്ചു.