കൊച്ചി ∙ ജെറ്റ് എയർവെയ്‌സ് ആഭ്യന്തര നെറ്റ്‌വർക്ക് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് നഗരങ്ങളെ ബന്ധിപ്പിച്ച് 42 പ്രതിവാര സർവീസുകൾ കൂടി ആരംഭിക്കുന്നു. പ്രധാന മെട്രോകൾ കേന്ദ്രീകരിച്ച് കൂടുതൽ സർവീസുകളും വലിയ വിമാനങ്ങളുമായി വേനലിലെ തിരക്കിനെ നേരിടാൻ ജെറ്റ് എയർവെയ്‌സ് ഒരുങ്ങി.നാഗ്പൂർ-ന്യൂഡൽഹി, ലക്‌നൗ-കൊൽക്കത്ത, കോഴിക്കോട്-ബംഗളൂരു തുടങ്ങിയ റൂട്ടുകളിലാണ് പുതിയ സർവീസുകൾ.
കൂടാതെ തിരക്കേറെയുള്ള ഡൽഹി- അമൃത്‌സർ, മുംബൈ-കൊൽക്കത്ത റൂട്ടുകളിൽ സർവീസുകളുടെ എണ്ണവും വർധിപ്പിക്കുന്നുണ്ട്. ന്യൂഡൽഹി-ബംഗളൂരു, ന്യൂഡൽഹി-ഭോപാൽ എന്നീ റൂട്ടുകളിൽ യഥാക്രമം എയർബസ് എ330, ബോയിങ് 737 വിമാനങ്ങൾ ഉപയോഗിച്ച് ശേഷി കൂട്ടും.
ജെറ്റ് എയർവെയ്‌സ് വേനൽ ഷെഡ്യൂളിന്റെ ഭാഗമായാണ് മാറ്റങ്ങൾ. പുതിയ ഷെഡ്യൂൾ അനുസരിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള 65 ലക്ഷ്യങ്ങളിലേക്ക് ദിവസവും എയർലൈന്റെ 650 സർവീസുകളുണ്ടാകും.പുതിയ സർവീസുകൾ മെയ് ഒന്നിന് ആരംഭിക്കും. ബംഗളൂരു-കോഴിക്കോട് സെക്ടറിൽ ബംഗളൂരുവിൽ നിന്നും 1.15ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് 2.30ന് കോഴിക്കോട് എത്തും. തിരിച്ച് കോഴിക്കോടു നിന്നും 2.55ന് പുറപ്പെട്ട് 4.05ന് ബംഗളൂരുവിൽ എത്തും.വേനലവധിക്ക് ഉണ്ടാകാവുന്ന തിരക്ക് കണക്കിലെടുത്താണ് വേനൽ ഷെഡ്യൂൾ തയ്യാറാക്കിയിരിക്കുന്നതെന്നും സർവീസുകളുടെ എണ്ണവും ഫ്‌ളൈറ്റ് ശേഷിയും വർധിപ്പിക്കുന്നത് യാത്രക്കാർക്ക് ഈ അവധിക്കാലത്ത് തെരഞ്ഞെടുക്കാൻ കൂടുതൽ അവസരങ്ങളൊരുക്കുമെന്നും ജെറ്റ് എയർവെയ്‌സ് ചീഫ് കമേഴ്‌സ്യൽ ഓഫീസർ ജയരാജ് ഷൺമുഖം പറഞ്ഞു.
Advertisement