ടി.പി.സെൻകുമാർ കേസിൽ മുഖ്യമന്ത്രിക്ക് ലഭിച്ചത് ഭരണപരമായും നിയമപരമായും തെറ്റായ ഉപദേശമെന്ന ആക്ഷേപം ഉയരുന്നു. ഡിജിപിയും ചീഫ് സെക്രട്ടറിയും നേരിട്ട് പോയി കേസ് നടത്തിയിട്ടും സർക്കാരിന് വൻതിരിച്ചടി ഉണ്ടായതും ഭരണ നേതൃത്വത്തെ ഞെട്ടിച്ചു. സുപ്രീം കോടതി വിധിക്കെതിരെ റിവിഷൻ ഹർജി നൽകുന്നതിനെ മുതിർന്ന ഉദ്യോഗസ്ഥർ ഒന്നടങ്കം എതിർക്കുകയുമാണ്.
പുറ്റിങ്ങൽ, ജിഷ കേസുകൾ മുൻനിറുത്തി ടി.പി.സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് ശരിയായില്ലെന്നും ഇത് കോടതിയെ ബോധ്യപ്പെടുത്താൻ കഴിയുകയില്ലെന്നും നേരത്തെ തന്നെ മുതിർന്ന ഐ.എ.എസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് അഭിപ്രായമുണ്ടായിരുന്നു. നിയമ വകുപ്പ് സെക്രട്ടറിയും ഈ അഭിപ്രായം അംഗീകരിച്ചിരുന്നു. മുൻചീഫ് സെക്രട്ടറി എസ്.എം. വിജയനാന്ദന്റെ നിലപാടും സർക്കാർ പരിഗണിച്ചില്ല. എന്നാൽ കേസിനെ സംബന്ധിച്ച ഈ അഭിപ്രായങ്ങളൊന്നും ആർക്കും മുഖ്യമന്ത്രിയോട് നേരിട്ട് പറയാനായില്ല. അതേസമയം, ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും മുൻ ആഭ്യന്തരവകുപ്പ് സെക്രട്ടറിയുമായ നളിനി നെറ്റോ നൽകിയ ഒൗദ്യോഗിക കുറിപ്പിനെ അടിസ്ഥാനമാക്കി സർക്കാർ കേസുമായി മുന്നോട്ട് പോയി.
സുപ്രീം കോടിയിൽ വാദങ്ങൾ പാളുന്നു എന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഡിജിപി ലോക്നാഥ് ബെഹ്റയും ചീഫ് സെക്രട്ടറി നളിനി നെറ്റോയും നേരിട്ട് ഡൽഹിയിലെത്തി മുതിർന്ന അഭിഭാഷകരെ വിശദാംശങ്ങൾ ധരിപ്പിച്ചത്. മുഖ്യമന്ത്രി ഏതാനും വ്യക്തികളുടെ ഉപദേശം മാത്രം സ്വീകരിച്ച് മുന്നോട്ട് പോയാലുള്ള അപകടത്തിന് ഉദാഹരണമാണ് കേസിലെ വിധിയെന്നാണ് ഉദ്യോഗസ്ഥതലത്തിലെ വിലയിരുത്തൽ.
എതിരഭിപ്രായങ്ങൾകൂടി കേൾക്കാനുള്ള സഹിഷ്ണുത ഭരണ നേതൃത്വത്തിന് ഇല്ലാതെ പോയതാണ് തിരിച്ചടിക്ക് കാരണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇനി റിവിഷൻ ഹർജിയുമായി പോകാനാണ് തീരുമാനമെങ്കിൽ , അത് ഇതിലും വലിയ തിരിച്ചടി ഉണ്ടാക്കുമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. പ്രത്യേകിച്ച് സെൻകുമാറിനെതിരെ സർക്കാർഹാജരാക്കിയ ഫയലുകളിൽതിരിമറി നടന്നു എന്ന ഗുരുതര പരാമർശം കോടതി വിധിയിലുണ്ട്. ഈ പരമാർശം ചൂണ്ടിക്കാട്ടി സെൻകുമാർ സുപ്രീകോടതിയെ സമീപിച്ചാൽ വീണ്ടും ഗുരുതരപ്രതിസന്ധിയിലാകും സർക്കാർ.