വിവാദപ്രസ്താവനകളിൽ എം.എം.മണിക്കെതിരെ സംഘടനാനടപടി വേണമോ എന്ന് ഇന്നാരംഭിക്കുന്ന സി.പി.എം നേതൃയോഗങ്ങൾ ചർച്ച ചെയ്യും. ടി.പി.സെൻകുമാർ കേസിലേറ്റ കനത്ത തിരിച്ചടിയും വിശദമായ പരിശോധനക്ക് വിധേയമാക്കും. മൂന്നാർ കൈയേറ്റമൊഴിപ്പിക്കലായിരിക്കും ബുധനാഴ്ച ആരംഭിക്കുന്ന സി.പി.ഐ നേതൃയോഗങ്ങളിലെ പ്രധാന ചർച്ച.
പൊള്ളിക്കുന്ന രാഷ്ട്രീയവിവാദങ്ങൾക്കിടെയാണ് ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനസമിതിയും ചേരുന്നത്. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും പരസ്യമായി തള്ളിപ്പറയേണ്ടിവന്ന എം.എം.മണിയുടെ പ്രസ്താവനകൾ തന്നെയായിരിക്കും ഒന്നാമത്തെ അജണ്ട. പെമ്പിളൈ ഒരുമൈക്കും ദേവികുളം സബ്കലക്ടർക്കുമെതിരെ പ്രയോഗിച്ച വാചകങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങളാണ് പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഉയർന്നത്. സംസ്ഥാനസെക്രട്ടറി നേരിട്ട് വിശദീകരണവും ചോദിച്ചു. സെക്രട്ടേറിയറ്റിലും സംസ്ഥാനസമിതിയിലും ഇതിന്റെ തുടർച്ചയുണ്ടാകുമെന്നതിൽ സംശയമില്ല. ചെറുതെങ്കിലും അച്ചടക്കനടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മൂന്നാർ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സി.പി.ഐയുമായുള്ള തർക്കം, ടി.പി.സെൻകുമാറിന് അനുകൂലമായ സുപ്രീംകോടതി വിധി, നിയമസഭാസമ്മേളനം തുടങ്ങിയവയും നേതൃയോഗങ്ങളിൽ ചർച്ചയാകും.
മൂന്നാർ തന്നെയായിരിക്കും ബുധനാഴ്ച ആരംഭിക്കുന്ന സി.പി.ഐ നേതൃയോഗങ്ങളിലെ പ്രധാന അജണ്ട. ആദ്യദിനം സംസ്ഥാന നിർവാഹകസമിതിയും തുടർന്നുള്ള രണ്ടുദിവസങ്ങളിൽ കൗൺസിലുമാണ് യോഗം ചേരുന്നത്. കൈയേറ്റമൊഴിപ്പിക്കൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനം യോഗങ്ങൾ കൈക്കൊള്ളും. മുഖ്യമന്ത്രിക്കും എം.എം.മണിക്കുമെതിരെ രൂക്ഷമായ വിമർശനവും ചർച്ചകളിൽ ഉയരുമെന്നും ഉറപ്പ്.
Advertisement