കേരള പൊലീസ് മേധാവിയായി തന്നെ തിരികെ നിയമിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ സംസ്ഥാനങ്ങളിലേയും പൊലീസിന് ഗുണകരമാണെന്ന് ഡിജിപി: ടി.പി. സെൻകുമാർ. ഭരണഘടനാനുസൃതമായി ചുമതല നിറവേറ്റാൻ ഈ ഉത്തരവ് സഹായകമാകും. കോടതിവിധി പ്രകാരം സർക്കാർ തീരുമാനമെടുക്കുംവരെ കാത്തിരിക്കും. സർക്കാരിന് ‘ഇഷ്ടപ്പെട്ട ഉദ്യോഗസ്ഥർ’ ഉണ്ടാകാൻ പാടില്ലെന്നും സെൻകുമാർ പ്രതികരിച്ചു.
കേസുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചപ്പോൾ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറയുന്നു. സത്യസന്ധമായാണ് ജോലി ചെയ്തത്. ജിഷാ കേസിൽ വീഴ്ചവരുത്തിയിട്ടില്ല. ആരെയും പ്രതിയാക്കാൻ ശ്രമിച്ചിട്ടുമില്ല. വീഴ്ച വന്നിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സെൻകുമാർ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി നിയമം നടപ്പാക്കി തന്നതിൽ അതിയായ സന്തോഷമുണ്ട്. വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയല്ല കോടതിയിൽ പോയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ഈ വിധിയിലൂടെ ഗുണമുണ്ടാകുമെന്നാണ് കരുതുന്നത്. ഒരു ജോലി സത്യസന്ധമായി ചെയ്തതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിക്കപ്പെടാൻ പാടില്ലെന്നും സെൻകുമാർ പറഞ്ഞു.
ഉദ്യോഗസ്ഥൻ സർക്കാരിന്റെ നിയമപരമായ കാര്യങ്ങൾ സംരക്ഷിക്കേണ്ടതാണ്. അത് ഏത് സർക്കാരായും അങ്ങനെതന്നെയാണ്. മാറിമാറി സർക്കാർ വന്നാൽ ഇതിൽ മാറ്റം ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.