മസ്തിഷ്ക മരണാനന്തരമുള്ള അവയവദാനം സ്തംഭിക്കുമ്പോൾ മറുവശത്ത് അവയവമാഫിയ പിടിമുറുക്കുന്നു. വൃക്കയ്ക്കും കരളിനും പത്തു ലക്ഷം മുതൽ മുപ്പതു ലക്ഷം വരെ ഈടാക്കിയാണ് അവയവക്കച്ചവടം. ഇതിൽ ആറുലക്ഷം മുതൽ 20 ലക്ഷം വരെ ഏജന്റുമാർ തട്ടുന്നുവെന്നും മനോരമ ന്യൂസ് അന്വേഷണത്തിൽ വ്യക്തമായി.
ഒരു പേരിനുവേണ്ടി നമുക്കിയാളെ ജോയ് എന്നു വിളിക്കാം. 32ാം വയസിൽ ഇരു വൃക്കകളും തകരാറിലായി. സർക്കാർ സംവിധാനമായ മൃതസഞ്ജീവനിയിൽ വൃക്കയ്ക്കായി പേര് റജിസ്റ്റർ ചെയ്ത് കുറെനാൾ കാത്തിരുന്നു. ജീവൻ നഷ്ടമാകുമെന്ന് ഉറപ്പായതോടെ അഞ്ചും മൂന്നും വയസുള്ള പൊന്നോമനകളെയോർത്ത് വൃക്ക കാശുകൊടുത്തു വാങ്ങാൻ തീരുമാനിച്ചു.ഉള്ളതെല്ലാം വിറ്റുപെറുക്കിയും നാടു നീളെ കടം വാങ്ങിയും ഏജന്റിനു നല്കിയതു മാത്രം 10 ലക്ഷം.
വൃക്കദാനം ചെയ്യുന്നയാൾ ബന്ധുവാണെന്ന് വ്യാജരേഖയുണ്ടാക്കിയതും അനുമതികളെല്ലാം നേടിയെടുത്തതും ഏജന്റു തന്നെ.ജോയ് തന്ന നമ്പറിൽ ഞങ്ങൾ വിളിച്ചു.എറണാകുളത്തെത്താനും 20 ലക്ഷത്തിന് വൃക്ക റെഡിയാണെന്നും ഏജന്റ്
മരണത്തെ മുഖാമുഖം കാണുന്നവരുടെ നിസാഹയതയാണ് അവയവകച്ചവടക്കാർ മുതലെടുക്കുന്നത്.മരണാനന്തര അവയവദാനപദ്ധതികൾ അനശ്ചിതത്വത്തിലാകുമ്പോൾ പാവപ്പെട്ട രോഗികൾ ഇരകളായികൊണ്ടേയിരിക്കും.