മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ സംസ്ഥാന സർക്കാരിനെ ചുട്ടുപൊളളിക്കുന്നതിനിടെ, നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. മന്ത്രി എം.എം.മണിയുടെ വിവാദ പ്രസ്താവനകൾ ഉയർത്തി ആദ്യദിനം മുതൽ സർക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ആദ്യനിയമസഭാസമ്മേളനത്തിന്റെ അറുപതാമാണ്ട് പഴയ നിയമസഭാഹാളിൽ സമ്മേളനം ചേർന്ന് ആഘോഷിക്കുന്നതാണ് ഇത്തവണത്തെ പ്രത്യേകത.
ജിഷ്ണു മുതൽ മൂന്നാർ വരെയുള്ള രാഷ്ട്രീയവിവാദങ്ങൾക്കിടെയാണ് ബജറ്റ് പൂർണമായി പാസാക്കാൻ പതിനാലാം നിയമസഭയുടെ അഞ്ചാംസമ്മേളനം ആരംഭിക്കുന്നത്. മലപ്പുറം ഉപതിരഞ്ഞെടുപ്പു വിജയത്തിന്റെ ആത്മവിശ്വാസത്തോടെയായിരിക്കും പ്രതിപക്ഷം സഭയിലെത്തുക. ഭരണപക്ഷത്തിന് കാര്യങ്ങൾ എത്ര എളുപ്പമല്ല. പരസ്പരം പോരടിക്കുന്ന സി.പി.എമ്മും സി.പി.ഐയും, എം.എം.മണിയുടെ വിവാദപ്രസ്താവനകൾ, ജിഷ്ണുവിന്റെ അമ്മക്കും ബന്ധുക്കൾക്കുമെതിരായ പൊലീസ് നടപടി, മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങൾ അവരെ കാത്തിരിക്കുന്നു.
ശക്തമായ പ്രതിഷേധം പ്രതിപക്ഷവും പ്രതിരോധം ഭരണപക്ഷവും ഒരുക്കുമ്പോൾ സമ്മേളനം സംഭവബഹുലമാകുമെന്നതിൽ തർക്കമില്ല. ബുധനാഴ്ച ധനാഭ്യർഥന ചർച്ചകൾ തുടങ്ങും. വ്യാഴാഴ്ചയാണ് ആദ്യനിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ അറുപതാമാണ്ട് ആഘോഷം. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാഹാളിലായിരിക്കും ഒരുദിവസം പൂർണമായും സമ്മേളനം ചേരുക. കഴിഞ്ഞ സമ്മേളനത്തിനു ശേഷം പുറപ്പെടുവിച്ച നാല് ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ സമ്മേളനം പാസാക്കും. 32 ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ജൂൺ എട്ടിന് സമാപിക്കും.