മന്ത്രി എം.എം.മണിക്കെതിരായി മൂന്നാറിൽ നടത്തുന്ന സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി. മന്ത്രി എം.എം.മണി മാപ്പു പറയുന്നതുവരെ സമരം തുടരും. കൂടുതൽ തൊഴിലാളികൾ സമരമുഖത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ സമരത്തിനെത്തുന്നവരെ സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ ഭീഷണിപ്പെടുത്തുകയാണ്. ഇതുവരെ സർക്കാർ പ്രതിനിധികളാരും തങ്ങളെ ചർച്ചയ്ക്കായി വിളിച്ചില്ലെന്നും ഗോമതി പറഞ്ഞു.
തങ്ങളൊരു രാഷ്ട്രീയ സംഘടനയുടെയും ഭാഗമല്ല. പക്ഷെ, സമരത്തിനായി ആരുടെയും പിന്തുണ സ്വീകരിക്കുമെന്നും ഗോമതി പറഞ്ഞു. അതേസമയം, മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ട് എൻഡിഎ നടത്തുന്ന ഹർത്താൽ ഇടുക്കിയിൽ ആരംഭിച്ചു. കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയെ ഹർത്താൽ ബാധിക്കില്ലെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്.
പെമ്പിളൈ ഒരുമൈ സമരത്തിൽ പങ്കെടുത്ത തോട്ടം തൊഴിലാളി സ്ത്രീകളെ അവഹേളിച്ചു മന്ത്രി എം.എം.മണി നടത്തിയ പ്രസംഗത്തെത്തുടർന്നാണ് മൂന്നാറിൽ സംഘർഷവും സംസ്ഥാനമൊട്ടാകെ പ്രതിഷേധവും അലയടിച്ചത്. പ്രവർത്തകർ മൂന്നാർ റോഡിൽ കുത്തിയിരുന്ന സമരം നടത്തുകയാണ്. മണി നേരിട്ടെത്തി മാപ്പുപറയാതെ പിന്മാറില്ലെന്ന നിലപാടിലാണവർ.