സർക്കാരിനെ അറിയിക്കാതെ കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോയതിന് ഇടുക്കി കലക്ടർക്കും ദേവികുളം സബ് കലക്ടർക്കും മുഖ്യമന്ത്രിയുടെ കടുത്ത ശകാരം. കുരിശ് നീക്കം ചെയ്തതും പൊലീസിനെ അറിയിക്കാതെ നിരോധനാജ്ഞ പ്രഖ്യാപിച്ചതും തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാറിൽ മണ്ണ് മാന്തി യന്ത്രങ്ങൾ നിരോധിക്കാനും തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ഒഴിപ്പിക്കല്‍ നടപടികള്‍ മന്ത്രി എം.എം മണിയുമായി ആലോചിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.
ഇടുക്കിജില്ലാകലക്ടർ ജി.ആർ.ഗോകുലിനെയും ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനെയും നിശിതമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. കൈയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി കുരിശ് നീക്കം ചെയ്തതും പൊളിച്ചതും ശരിയായില്ല. പൊലീസ് അറിയാതെ 144 പ്രഖ്യാപിച്ചത് ശരിയായില്ല. പൊലീസ്, റവന്യൂ വകുപ്പുകൾ ഒന്നിച്ച് പ്രവർത്തിക്കണം. നിയമപരമായ രീതിയിലാവണം നടപടികൾ. സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കേണ്ടഉദ്യോഗസ്ഥർ അങ്ങനെ ചെയ്തില്ലെങ്കിൽ സർക്കാരിന്റെ ഭാഗമായിരിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
വൻകിട കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടിയുമായി മുന്നോട്ട് പോകാനാണ് യോഗത്തിലെടുത്തതീരുമാനം. ജില്ലയിലെ മന്ത്രി എം.എം.മണിയുമായി കൂടി ആലോചിച്ചാവണം നടപടികൾ എന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ജനകീയസമിതികളുടെ മേൽനോട്ടത്തിലാവണം ഒഴിപ്പിക്കൽനടപടികൾ എന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തോട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പൂർണ്ണമായി യോജിച്ചില്ല.
മൂന്നാറിൽ മണ്ണുമാന്തികൾ നിരോധിക്കും. ഒരു പ്രവര്‍ത്തനങ്ങള്‍ക്കും മണ്ണുമാന്തി ഉപയോഗിക്കാന്‍ പാടില്ല.കയ്യേറ്റത്തിന് വ്യാപകമായി ഇവ ഉപയോഗിക്കുന്നെന്ന് വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. മൂന്നാറിലെ കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യാൻ സർക്കാർ സർവകക്ഷി യോഗവും മതമേലധ്യക്ഷൻമാർ, പരിസ്ഥിതി പ്രവർത്തകർ, മാധ്യമങ്ങൾ എന്നിവരുടെയോഗങ്ങളും വിളിച്ചുചേർക്കും.