ദേശസാൽകൃത പാതയായ വയനാട്-കോഴിക്കോട് റൂട്ടിൽ അനധികൃതമായി സർവീസ് നടത്തിയ പതിനെട്ട് സ്വകാര്യബസുകളുടെ പെർമിറ്റ് ആർ.ടി.ഒ. റദ്ദുചെയ്തു. ഫ്രം കട്ടപ്പുറം ടു വാരിക്കുഴിയെന്ന മനോരമ ന്യൂസ് വാർത്താ പരമ്പരയെത്തുടർന്നാണ് നടപടി. ഏഴുദിവസത്തേക്കാണ് പെർമിറ്റുകൾ റദ്ദുചെയ്തിരിക്കുന്നത്.
മാനന്തവാടി-കോഴിക്കോട്, സുൽത്തൻ ബത്തേരി-കോഴിക്കോട് റൂട്ടിൽ നേരിട്ട് സർവീസ് നടത്താതെ ഗ്രാമപ്രദേശങ്ങളിലൂടെ കയറിയിറങ്ങി പോകണമെന്നാണ് ചട്ടം. ഇത് ലംഘിച്ച് സ്വകാര്യബസുകൾ സർവീസ് നടത്തുന്നത് മനോരമ ന്യൂസ് ദൃശ്യങ്ങൾസഹിതം റിപ്പോർട്ട് ചെയ്തു. കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും വസതികൾക്ക് മുൻപിലൂടെയായിരുന്നു ഈ അനധികൃത സർവീസ്. ഇതിനെത്തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
ഒന്നിലേറതവണ പിഴ ഈടാക്കിയിട്ടും ബസുകൾ പെർമിറ്റ് ലംഘനം നടത്തിയതായി ആർടിഒയുടെ റിപ്പോർട്ടിൽ പറയുന്നു. ഇനിയും ആവർത്തിച്ചാൽ പെർമിറ്റ് പൂർണമായും റദ്ദ്ചെയ്യുമെന്നും മുന്നറിയിപ്പ് നൽകിയട്ടുണ്ട്. അതേസമയം റൂട്ടിൽ യാത്രാക്ലേശം ഉണ്ടാകാതിരിക്കാൻ ആധിക സർവീസുകൾ നടത്താൻ കെഎസ്ആർടിസിക്ക് മോട്ടോർ വാഹനവകുപ്പ് നിർദേശം നൽകി.
Advertisement