ഒരു വിഭാഗം മദ്യവിൽപനശാലകൾ അടച്ചുപൂട്ടിയതുമൂലം കേരളത്തിൽ അപകടകരമായ സ്ഥിതിയാണുള്ളതെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്. ലഹരിമരുന്നുകേസുകൾ നാലിരട്ടി വർധിച്ചത് ഇതിന്റെ ഫലമാണ്. കൂടുതൽ പേർ ലഹരിമരുന്നുകളുടെ ഉപയോഗത്തിലേക്കു വരുന്നു എന്നതു വസ്തുതയാണ്. സമ്പൂർണ മദ്യനിരോധനം പ്രായോഗികമല്ല. ഒരു സുപ്രഭാതത്തിൽ ആളുകളുടെ ശീലം മാറ്റാൻ കഴിയില്ല. സമ്പൂർണ മദ്യനിരോധനം നടപ്പാക്കിയ ഗുജറാത്തിലും ബിഹാറിലും വ്യാജമദ്യം കഴിച്ചു ദിവസം അൻപതു പേരെങ്കിലും മരിക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ മദ്യശാലകൾ അടച്ചുപൂട്ടിയ കൊല്ലത്താണ് ഏറ്റവുമധികം സ്പിരിറ്റ് പിടിച്ചതെന്ന് ഋഷിരാജ് സിങ് പറഞ്ഞു. മദ്യശാലകൾ പൂട്ടിയതിനുശേഷം വ്യാജവാറ്റിനു വ്യാപകമായി ശ്രമം തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമാണ് വൻതോതിലുള്ള സ്പിരിറ്റ് സംഭരണം. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം അമൃത്സർ കഴിഞ്ഞാൽ ഏറ്റവുമധികം ലഹരിമരുന്നുപയോഗിക്കുന്ന നഗരം കൊച്ചിയാണ്. എന്നാൽ കേസുകളുടെ എണ്ണം മാത്രമാണ് എൻസിആർബി ആധാരമാക്കുന്നത്. ഒരു ഗ്രാം കഞ്ചാവ് പിടിച്ചാലും കേരളത്തിൽ കേസെടുക്കുന്നുണ്ട്. എന്നാൽ യുപി പോലെയുള്ള സംസ്ഥാനങ്ങളിൽ ഇങ്ങനെ കേസെടുക്കാറില്ല. മരണം നടന്നാൽ പോലും കേസെടുക്കാത്ത സംസ്ഥാനമാണു യുപി.
കേരളത്തിൽ ലഹരിമരുന്നു മാഫിയ പ്രവർത്തിക്കുന്നതായി കരുതുന്നില്ല. മിക്ക കേസുകളിലും ലഹരിമരുന്നു കൊടുക്കുന്നവനും വാങ്ങുന്നവനും പരസ്പരം അറിയുന്നുപോലുമില്ല. കഴിഞ്ഞ 10 മാസത്തിനിടെ സംസ്ഥാനത്ത് എക്സൈസ് വകുപ്പ് 1.27 ലക്ഷം പരിശോധനകൾ നടത്തി. 23,600 അബ്കാരി കേസുകളിലായി 22,000 പേരെ അറസ്റ്റ് ചെയ്തു. 3600 എൻഡിപിഎസ് കേസുകളിലായി 3900 പേരെ അറസ്റ്റ് ചെയ്തു. 10,400 ലീറ്റർ അനധികൃതമദ്യം, 2780 ലീറ്റർ സ്പിരിറ്റ്, 34200 ലീറ്റർ വിദേശമദ്യം, 1.48 ലക്ഷം ലീറ്റർ വാഷ്, 22,200 ലീറ്റർ അരിഷ്ടം, 830 കിലോഗ്രാം കഞ്ചാവ്, 2892 കഞ്ചാവ് ചെടി, 135 ഗ്രാം ബ്രൗൺഷുഗർ, 2573 ലഹരി ഗുളിക എന്നിവ പിടികൂടിയെന്നും ഋഷിരാജ് സിങ് അറിയിച്ചു.
Advertisement