ബന്ധുനിയമന വിവാദത്തിൽ സിപിഎം നേതാക്കളായ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കുമെതിരായ നടപടി സ്ഥിരീകരിച്ച് ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. പാർട്ടി കേന്ദ്രകമ്മിറ്റിയുടെ താക്കീത് ഇരുവർക്കും കിട്ടിയിരുന്നു. ജയരാജന്റെ അഭാവത്തിലായിരുന്നു അച്ചടക്ക നടപടി. കടുത്ത നടപടി വേണ്ടെന്നായിരുന്നു തീരുമാനം. ജയരാജനും ശ്രീമതിക്കുമെതിരെ നടപടി വേണമെന്ന് ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ശക്തമായ നിലപാട് എടുത്തിരുന്നു. ജയരാജന്റെ അഭാവത്തിലും മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിലും നടപടി വേണ്ടെന്ന നിലപാട് യച്ചൂരി തള്ളി. അഴിമതി ഒരുവിധത്തിലും വച്ചുപൊറുപ്പിക്കാനാകില്ലെന്നും തീരുമാനം വൈകിപ്പിക്കാനാകില്ലെന്നും യച്ചൂരി നിലപാട് സ്വീകരിച്ചതോടെയാണു നടപടിയുണ്ടായത്.
കഴിഞ്ഞദിവസം ആരംഭിച്ച പൊളിറ്റ് ബ്യൂറോ യോഗത്തിൽ ജയരാജനും ശ്രീമതിക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ ശ്രീമതിയിൽനിന്നും ജയരാജനിൽനിന്നും വിശദീകരണം കേട്ടശേഷമേ നടപടിയെടുക്കൂ എന്നായിരുന്നു തത്വത്തിലെ തീരുമാനം. േകന്ദ്രകമ്മിറ്റി അംഗമായിരുന്ന ഇ.പി. ജയരാജൻ കഴിഞ്ഞ ദിവസം അവധി അപേക്ഷ നൽകിയിരുന്നു. ഇതേത്തുടർന്ന് യോഗത്തിൽ പങ്കെടുക്കുന്നതിൽനിന്ന് ജയരാജൻ വിട്ടുനിന്നു. എന്നാൽ, ശ്രീമതി യോഗത്തിൽ പങ്കെടുത്തു വിശദീകരണം നൽകി.
ജയരാജനെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റിയതു വലിയ അച്ചടക്ക നടപടിയായി കാണണമെന്നു സംസ്ഥാന ഘടകം അഭിപ്രായപ്പെട്ടു. ഒപ്പം, ജയരാജന്റെ വിശദീകരണം കേൾക്കാതെ അന്തിമ തീരുമാനം എടുക്കരുതെന്നും കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും ഇവർ ആവശ്യപ്പെട്ടു. എന്നാൽ അഴിമതിക്കെതിരെ പാർട്ടിയുടെ നിലപാടു സുതാര്യമാണെന്നു വ്യക്തമാക്കിയ യച്ചൂരി ശക്തമായ നിലപാട് എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ മധുവിധു കാലഘട്ടത്തിൽത്തന്നെ പ്രതിച്ഛായ മോശമാക്കിയ വിവാദത്തിൽ, പരസ്യമായ നടപടിയിലേക്കോ കടുത്ത തീരുമാനത്തിലേക്കോ കേന്ദ്രകമ്മിറ്റി എത്തിയില്ലെന്നതു ശ്രദ്ധേയമാണ്. പാർട്ടി അനുശാസിക്കുന്ന അച്ചടക്ക നടപടിയിൽ ഏറ്റവും ആദ്യത്തെ നടപടിയാണ് താക്കീത്.
ശ്രീമതിയുടെ മകൻ സുധീറിനെ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തു നിയമിച്ചതും ജയരാജന്റെ സഹോദരന്റെ മരുമകൾ ദീപ്തി നിഷാദിന്റെ നിയമനവുമാണ് വിവാദമായത്. കെഎസ്ഐഇയുടെ എംഡിയായാണ് സുധീറിനെ നിയമിച്ചത്. വിവാദമായതിനെത്തുടർന്ന് നിയമനം റദ്ദാക്കി. ദീപ്തിയെ കേരളാ ക്ലേയ്സ് ആൻഡ് സെറാമിക്സ് ജനറൽ മാനേജർ സ്ഥാനത്താണ് നിയമിച്ചത്.