മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിന് മെയ് ഏഴാം തീയതി നടക്കുന്ന നീറ്റ് പരീക്ഷക്ക് സംസ്ഥാനത്ത് പരീക്ഷാ കേന്ദ്രങ്ങൾ ആകെ അഞ്ച് ജില്ലകളിൽമാത്രം. ഇതോടൊപ്പം ആയുർവേദം, അഗ്രിക്കൾച്ചർ, ഫോറസ്ട്രി തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനവും നീറ്റ് വഴിയാണ്. ആയുഷ് വകുപ്പും സംസ്ഥാനത്തെ വിവിധ സർവകലാശാലകളും തീരുമാനിച്ചത് അനുസരിച്ചാണ് , ഇവയും നീറ്റിന് കീഴിലേക്ക് എത്തിയത്.
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് പരീക്ഷ എഴുതാൻ കേരളത്തിൽ നിന്ന് ഒന്നര ലക്ഷത്തോളം വിദ്യാർഥികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംബിബിഎസ്, ഡെന്റൽ എന്നിവക്ക് പുറമെ ആയുർവേദം, ഹോമിയോ ,യുനാനി എന്നിവയിലേക്കുള്ള പ്രവേശനം നീറ്റ് വഴിയാക്കാൻ തീരുമാനമെടുത്തത് ആയുഷ് വകുപ്പാണ്. അഗ്രിക്കൾച്ചർ ഫോറസ്ട്രി തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റ് വഴി മതിയെന്ന തീരുമാനം എടുത്തത് സർവകലാശാല വിസിമാരുടെ യോഗമാണ്. സംസഥാന പ്രവേശന പരീക്ഷാ കമ്മിഷണർക്ക് പരീക്ഷ നടത്താനാവുമോ എന്നുപോലും ബന്ധപ്പെട്ട വകുപ്പുകളും സർവകലാശാലകളും ആലോചിച്ചില്ല. ഈ കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റ് പരീക്ഷയിലൂടെ റാങ്ക് പട്ടികയിൽ കടന്ന് വരിക എളുപ്പമാവില്ല. ഇത് സംസ്ഥാനത്തെ വിദ്യാർഥികൾക്കുള്ള അവസരം നഷ്ടപ്പെടുത്തും. തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ. മറ്റ് 9 ജില്ലകളിലെയും കുട്ടികൾ ഈ കേന്ദ്രങ്ങളിലേക്ക് പോകണം. യാത്രക്കും താമസത്തിനും എല്ലാം കൂടി വലിയ തുകയാകുമെന്ന് മാത്രമല്ല, പലയിടത്തും കുറഞ്ഞ ചെലവിലുള്ള താമസ സൗകര്യങ്ങൾ കുറവുമാണ്.