കേരളമുൾപ്പെടെയുള്ള എട്ടു സംസ്ഥാനങ്ങളിൽ ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകള്‍ അടച്ചിടും. അടുത്തമാസം 14 മുതൽ തീരുമാനം നടപ്പിലാക്കുമെന്ന് പമ്പുടമകളുടെ അസോസിയേഷൻ അറിയിച്ചു. ഇന്ധനം സംരക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം കണക്കിലെടുത്താണ് തീരുമാനം.
വർഷങ്ങൾക്കു മുൻപ് ഔട്ട്‌ലെറ്റുകൾ ഞായറാഴ്ചകളിൽ അടച്ചിടാൻ തീരുമാനിച്ചിരുന്നു. എന്നാൽ എണ്ണക്കമ്പനികളുടെ അഭ്യർഥന പ്രകാരം തീരുമാനം മാറ്റിവച്ചു. പക്ഷെ, മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നതിനുപിന്നാലെ ഇതു നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് തമിഴ്നാട് പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് കുമാർ പറഞ്ഞു.
കേരളം, തമിഴ്നാട്, കർണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലായി 20,000 ഔട്ട്‌ലെറ്റുകളാണ് അടച്ചിടുന്നത്. ഏകദേശം 150 കോടി രൂപയുടെ നഷ്ടം പ്രതീക്ഷിക്കുന്നുണ്ട്. തങ്ങളുടെ തീരുമാനം അധികം വൈകാതെ എണ്ണക്കമ്പനികളെ അറിയിക്കുമെന്നും സുരേഷ് പറഞ്ഞു.
Advertisement