മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഉജ്ജ്വല ജയം. 1,71,038 വോട്ടിനാണ് മുസ്‍ലിം ലീഗ് നേതാവിന്റെ ജയം. തുടക്കം മുതൽ തന്നെ വ്യക്തമായ ലീഡ് ഉയർത്തിയ കുഞ്ഞാലിക്കുട്ടി 2014ൽ ഇ. അഹമ്മദ് നേടിയ 1.94 ലക്ഷത്തിന്റെ ലീഡ് ഉയർത്തി റെക്കോർഡ് കുറിക്കുമോ എന്നതായിരുന്നു ശ്രദ്ധാകേന്ദ്രം. റെക്കോർഡ് നേടാൻ സാധിച്ചില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ ജയത്തിന്റെ തിളക്കം ഒട്ടും കുറയുന്നില്ല.
5,15,325 വോട്ട് നേടിയ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 1,71,038 വോട്ടുകളാണ്. എൽഡിഎഫ് സ്ഥാനാർഥി എം.ബി. ഫൈസലിന് ലഭിച്ച ആകെ വോട്ട് 3,44,287 ലക്ഷമാണ്. മുൻ തിരഞ്ഞെടുപ്പിനേക്കാൾ ഒരു ലക്ഷത്തോളം വോട്ട് ഇടതുപക്ഷത്തിന് അധികമായി ലഭിച്ചു. സ്വന്തം നിയമസഭാ മണ്ഡലമായ വേങ്ങരയിലും മലപ്പുറത്തുമാണ് കുഞ്ഞാലിക്കുട്ടിക്ക് വലിയ ലീഡ് ലഭിച്ചത്. നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ലീഡ്: വേങ്ങര (40,529) മഞ്ചേരി (22,843), മലപ്പുറം (33,281), വള്ളിക്കുന്ന് (20,692), പെരിന്തൽമണ്ണ (8527). മങ്കട (19,262), കൊണ്ടാട്ടി (25,904) ഇടത് സ്വാധീനമേഖലകളിലും യുഡിഎഫിനാണ് മുൻതൂക്കം. ലീഡ്.
മലപ്പുറം ഗവ. കോളജിലാണ് വോട്ടെണ്ണൽ നടന്നത്. ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 3000 കടന്നിരുന്നു. ഒാരോ റൗണ്ട് വോട്ടെണ്ണുമ്പോഴും കുഞ്ഞാലിക്കുട്ടി ലീഡ് ഉയർത്തുന്ന കാഴ്ചയാണ് കാണുന്നത്. ഏഴു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നിൽ. കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിൽ മാത്രമായിരുന്നു എൽഡിഎഫ് നേരിയ പോരാട്ടം കാഴ്ചവച്ചത്. ഇവിടെ തുടക്കത്തിൽ എൽഡിഎഫ് മുന്നിലായിരുന്നെങ്കിലും പിന്നീട് യുഡിഎഫ് തിരിച്ചു പിടിക്കുകയായിരുന്നു.
ഏഴു ഹാളുകളിലായി നിയമസഭാ മണ്ഡലം തിരിച്ചാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണുന്നത്. പോസ്‌റ്റൽ ബാലറ്റ് എണ്ണുന്നതിനു മറ്റൊരു ഹാളും ഒരുക്കിയിട്ടുണ്ട്. മലപ്പുറം, വേങ്ങര മണ്ഡലങ്ങളുടെ ഹാളുകളിൽ 12 മേശകൾ വീതവും മറ്റ് അഞ്ചു മണ്ഡലങ്ങൾക്ക് 10 മേശകൾ വീതവും ഒരുക്കിയിട്ടുണ്ട്. 12നു മുൻപായി അന്തിമഫലം വരുമെന്നാണു കരുതുന്നത്. ഭൂരിപക്ഷത്തെക്കുറിച്ച് ആശങ്കയില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എൽഡിഎഫ് ലീഡ് ലഭിക്കുമെന്ന് കരുതിയ സ്ഥലങ്ങളില്‍ പോലും വേണ്ടത്ര വോട്ട് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്നൂറോളം ഉദ്യോഗസ്ഥരെ വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ഹാളിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകരുണ്ടായിരുന്നു. കേന്ദ്രസേനയ്ക്കാണ് സുരക്ഷാചുമതല. യുഡിഎഫ് സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടി, എൽഡിഎഫിലെ എം.ബി.ഫൈസൽ, എൻഡിഎയിലെ എൻ.ശ്രീപ്രകാശ് എന്നിവർ തമ്മിലായിരുന്നു പ്രധാന പോരാട്ടം.
ആറു സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ മലപ്പുറത്ത് ഇ.അഹമ്മദ് അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സംസ്ഥാന, ദേശീയ നേതാക്കൾ കൂട്ടത്തോടെയെത്തുകയും ദേശീയ സംഭവവികാസങ്ങൾ മുഖ്യവിഷയമാവുകയും ചെയ്തു. വാശിയേറിയ പ്രചാരണമാണ് മലപ്പുറത്തു നടന്നത്. 71.33 ശതമാനമായിരുന്നു പോളിങ്.
Advertisement