മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ക്കെതിരെ റവന്യൂ വകുപ്പിന്റെ നടപടി നാളെ തുടങ്ങും. ആദ്യഘട്ടത്തില്‍ സൂര്യനെല്ലി പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍
ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്യും. സംഘര്‍ഷ സാധ്യതകണക്കിലെടുത്ത്് പൊലീസിന്റെ സഹായത്തോടെയായിരിക്കും ഒഴിപ്പിക്കല്‍ നടപടികള്‍.
ദേവികുളം സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം ചേരും. ഇതിന് ശേഷമായിരിക്കും കയ്യേറ്റം
ഒഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിക്കുക. ദേവികുളം ഉടുമ്പന്‍ചോല താലൂക്കുകളിലെ ചെറുതും വലുതുമായ കയ്യേറ്റങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കണ്ടെത്തി
നോട്ടീസ് നല്‍കിയിരുന്നു. നോട്ടിസ് കാലാവധി തീര്‍ന്നിട്ടും സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കാത്തവര്‍ക്കെതിരെയാണ് ആദ്യഘട്ടത്തില്‍ ഒഴിപ്പിക്കുന്നത്. സൂര്യനെല്ലിക്ക് സമീപം പാപ്പാത്തിചോലയില്‍ സർക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് കയ്യേറ്റങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ്.
സ്പിരിച്ച്വല്‍ ടൂറിസത്തിന്റെ മറവില്‍ ചിന്നക്കനാല്‍ വില്ലേജിലെ 34/1 എന്ന സര്‍വേ നമ്പറില്‍പ്പെടുന്ന ഏക്കര്‍കണക്കിന് ഭൂമി തൃശൂര്‍ ആസ്ഥാനമ്ായി പ്രവര്‍ത്തിക്കുന്ന സ്പിരിറ്റ് ഇന്‍ ജീസസ് എന്ന് സംഘടനയാണ് കയ്യേറിയത്. സബ് കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കയ്യേറ്റം വ്യക്തമായതോടെ കുരിശ് പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ ക്രമസമാധാന പ്രശ്‌നം ചൂണ്ടികാട്ടി കുരിശ് നീക്കം ചെയ്യേണ്ടെന്ന് ജില്ലാ കലക്ടര്‍ നിലപാടെടുത്തു. ഇത് വിവാദമായതോടെ് ഏഴ് ദിവസത്തിനകം കുരിശ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സംഘാടകര്‍ക്ക് വീണ്ടും നോട്ടിസ് നല്‍കി.
ശനിയാഴ്ച നോട്ടീസിന്റെ കാലാവധി തീര്‍ന്നെങ്കിലും കുരിശ് നീക്കംചെയ്തിട്ടില്ല. നേരത്തെ കയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ വിശ്വാസികളെ മറയാക്കി കയ്യേറ്റക്കാര്‍ തടഞ്ഞിരുന്നു. ഇത് കണക്കിലെടുത്താണ് കയ്യേറ്റം ഒഴിപ്പിക്കാന്‍ ഇത്തവണ കൂടുതല്‍ പൊലീസിന്റെ സഹായം തേടുന്നത്. മൂന്നാറിലെ വന്‍കിടകയ്യേറ്റകാര്‍ക്കെതിരെയും ഈയാഴ്ച റവന്യൂ വകുപ്പിന്റെ നടപടിയുണ്ടാകും.
Advertisement