മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാനെത്തുന്ന സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സുരക്ഷ ശക്തമാക്കി. ഒരു സിഐ ഉള്‍പ്പെടെ എട്ട് പൊലീസുകാര്‍ റവന്യൂ സംഘത്തിന്റെ സുരക്ഷയ്‌ക്കെത്തും. അതേസമയം ദേവികുളം കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെന്ന്് ഇടുക്കി ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കി.
ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് കയ്യേറ്റമൊഴിപ്പിക്കാന്‍ പൊലീസിന്റെ സഹായം തേടിയത്. റവന്യൂ മന്ത്രി മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് പൊലീസിന്റെ സഹായം അഭ്യര്‍ഥിച്ചു. ഒരു എസ്‌ഐ ഉള്‍പ്പെടെ എട്ട് പൊലീസുകാര്‍ സ്ഥിരം സുരക്ഷയ്ക്കുണ്ടാകും. ആവശ്യം വെന്നാല്‍ കൂടുതല്‍ പൊലീസിനെയും സുരക്ഷക്കായി നിയോഗിക്കും. കെപിഎയില്‍ നിന്ന് രണ്ട് വണ്ടി പൊലീസ് മൂന്നാറില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ഇതിനിടെയാണ് പൊലീസിന് വീഴ്പചറ്റിയിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ റിപ്പോര്‍ട്ട് നല്‍കിയത്. ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കാനെത്തിയ ഭൂസംരക്ഷണ സേനാംഗത്തെ മര്‍ദ്ദിക്കുകയും സബ്കളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ തടയുകയും ചെയ്ത സംഭവം വിവാദമായതോടെ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ആവശ്യപ്പെട്ടിരുന്നു. യഥാസമയം നടപടി എടുക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് സബ്കളക്ടറും ജില്ലാകളക്ടറും സര്‍ക്കാരിനെ അറിയിച്ചു.
എന്നാല്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ പോകുന്ന വിവരം റവന്യൂ അധികൃതര്‍ മുന്‍കൂട്ടി അറിയിച്ചില്ലെന്ന് കുറ്റപ്പെടുത്തിയാണ് എസ്പി റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് എത്തുന്നതിനു മുന്പാണ് കയ്യേറ്റം നടന്നത്. സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങിയതിനു ശേഷമാണ് പൊലീസിനെ അറിയിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഭൂമി കയ്യേറിയതിന് ദേവികുളം സ്വദേശി മണിക്കെതിരെയും ഭൂ സംരക്ഷണ സേനാംഗത്തെ കയ്യേറ്റം ചെയ്തതിന് പഞ്ചായത്ത് മെന്പര്‍ സുരേഷ്‌കുമാര്‍, ഡിവൈഎഫ്‌ഐ നേതാവ് ജോബി എന്നിവര്‍ക്കെതിരെയുമാണ് കേസ്സെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്നാണ് എസ്പിയുടെ നിലപാട്. എന്നാല്‍ റവന്യൂ സംഘത്തെ തടഞ്ഞപ്പോള്‍ കാഴ്ചക്കാരായി നിന്ന പൊലീസിനെതിരെ നടപടി വേണമെന്നാണ് ജില്ലാ കളക്ടറുടെ നിലപാട്.
Advertisement