സമൃദ്ധിയുടെ കണിക്കാഴ്ചകളുമായി ഇന്ന് വിഷു. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഐശ്വര്യങ്ങൾക്കുവേണ്ടിയുള്ള പ്രാർഥനകളോടെയാണ് ഈ ദിവസത്തിലേക്ക് മലയാളി കണ്ണു തുറന്നത്.
ഋതുഭേദങ്ങളുടെ കണിത്താലത്തിലേക്ക് നിറഞ്ഞുപൂത്ത കൊന്നപോലെ പുതിയൊരു പ്രഭാതം. നന്മയും സന്തോഷവും സമാധാനവും കണ്ട് കണ്‍നിറച്ച് പ്രതീക്ഷയുടെ ദിനാരംഭങ്ങളിലേക്ക്. ഓരോ വിഷുക്കാലവും കോടിമുണ്ടുപോലെ പുത്തനാണ് മലയാളിയ്ക്ക്. നിറഞ്ഞുകത്തുന്ന ദീപത്തിനുമുന്നിൽ തൊഴുകൈയോടെ നിന്ന് കണ്ണു തുറക്കുമ്പോൾ കാണാനാഗ്രഹിക്കുന്നത് പൂർണതയുമുള്ള പുതിയ ലോകത്തെയും.ഓട്ടുരുളിയിലെ സമൃദ്ധമായ കാഴ്ചകളൊരുക്കുന്നത് അതിനാണ്. കണിവെള്ളരിക്കുമൊപ്പം അഷ്ടമംഗല്യവും, കോടിമുണ്ടും, നിറപറയും, വാല്‍ക്കണ്ണാടിയും, താലത്തിലെ ഫല സമൃദ്ധിയിൽ വഴിയിലുപേക്ഷിച്ച കാർഷികസംസ്കാരത്തിന്റെ ഒരുപിടി നല്ല ഓർമകളും.
കണി കണ്ടാല്‍ പിന്നെ കൈ നീട്ടമാണ്. കാരണവരിൽനിന്ന് കിട്ടുന്ന വെള്ളി നാണയവും ഒരു പ്രാർഥനയാണ്.ആഘോഷങ്ങളും ഒത്തുചേരലും നൽകുന്ന തെളിമയിൽ നിന്നുളള്ള ഊർജമാണ് ഇനി അടുത്ത വിഷുക്കാലം വരെ കാത്തുവെക്കാനുള്ളത്.നന്മയുടെ ഈ വിത്തുകളെല്ലാം മുളപൊട്ടട്ടേ എന്ന് ആഗ്രഹിക്കാം.