ഐപിഎൽ പത്താം സീസണിൽ കളത്തിലിറങ്ങിയ ആദ്യ മൽസരത്തിൽത്തന്നെ ഹാട്രിക്കുമായി വരവറിയിച്ച വിൻഡീസ് താരം സാമുവൽ ബദ്‍രിയുടെയും അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും പോരാട്ടം പാഴായി. മുംബൈ ഇന്ത്യൻസിനെതിരായ ആവേശപ്പേരിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് നാലു വിക്കറ്റ് തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തപ്പോൾ, എട്ടു പന്തും നാലു വിക്കറ്റും ബാക്കി നിൽക്കെ മുംബൈ ലക്ഷ്യത്തിലെത്തി. അർധസെഞ്ചുറി നേടിയ കീറൻ പൊള്ളാർഡും (47 പന്തിൽ 70), മികച്ച പിന്തുണയുമായി കൂട്ടുനിന്ന ക്രുനാൽ പാണ്ഡ്യയുമാണ് (30 പന്തിൽ 37) മുംബൈയ്ക്ക് സീസണിലെ മൂന്നാം ജയം സമ്മാനിച്ചത്. ബാംഗ്ലൂരിന്റെ തോൽവിക്കിടയിലും, നാല് ഓവറിൽ ഒരു മെയ്ഡൻ ഓവർ ഉൾപ്പെടെ ഒൻപതു റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ബദ്‌രിയുടെ പോരാട്ടം കളിയിൽ വേറിട്ടുനിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് സീസണിലെ ആദ്യ മൽസരത്തിനിറങ്ങിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ തകർപ്പൻ അർധസെഞ്ചുറിയാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 47 പന്ത് നേരിട്ട കോഹ്‍ലി, അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 62 റൺസെടുത്ത് പുറത്തായി. പതിവിനു വിപരീതമായി തട്ടിമുട്ടി നിന്ന ക്രിസ് ഗെയ്‍ൽ, 27 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 22 റൺസെടുത്ത് മടങ്ങി. ഡിവില്ലിയേഴ്സ് 21 പന്തിൽ 19ഉം പവൻ നേഗി 13 പന്തിൽ 13 റൺസുമെടുത്തു. മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞ മുംബൈ ബോളർമാർ, സൂപ്പർതാരങ്ങൾ നിരന്ന ബാംഗ്ലൂരിനെ പിടിച്ചുകെട്ടുകയായിരുന്നു.
താരതമ്യേന ചെറിയ വിജയ ലക്ഷ്യവുമായിറങ്ങിയ മുംബൈയുടെ തുടക്കം വൻ തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിന്റെ അഞ്ചാം പന്തിൽ ജോസ് ബട്‌ലറെ മടക്കിയ സ്റ്റ്യുവാർട്ട് ബിന്നിയാണ് തകർച്ചയ്ക്കു തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിന്റെ രണ്ട്, മൂന്ന്, നാല് പന്തുകളിൽ പാർഥിവ് പട്ടേൽ (എട്ടു പന്തിൽ മൂന്ന്), മക്‌ലീനാഘൻ (ഒരു പന്തിൽ 0), ക്യാപ്റ്റൻ രോഹിത് ശർമ (രണ്ടു പന്തിൽ 0) എന്നിവരെ പുറത്താക്കി ഹാട്രിക്ക് തികച്ച സാമുവൽ ബദ്‍രി, മുംബൈയെ വൻ തകർച്ചയിലേക്ക് നയിച്ചു. തന്റെ അടുത്ത ഓവറിൽ നിതീഷ് റാണെയേയും (16 പന്തിൽ 11) മടക്കി ബദ്രി തിരിച്ചുവരവ് ഗംഭീരമാക്കി.
എന്നാൽ, ആറാം വിക്കറ്റിൽ ഒത്തുചേർന്ന ക്രുനാൽ പാണ്ഡ്യ–കീറൻ പൊള്ളാർഡ് സഖ്യം കളം പിടിച്ചതോടെ മൽസരം ബാംഗ്ലൂരിന്റെ കൈയിൽനിന്ന് വഴുതി. സമയമെടുത്ത് നിലയുറപ്പിച്ച ഇരുവരും പതുക്കെ കത്തിക്കയറി. ആവനാഴിയിലെ സകല ആയുധങ്ങളും കോഹ്‍ലി പ്രയോഗിച്ചെങ്കിലും ഈ കൂട്ടുകെട്ട് പൊളിക്കാൻ വൈകിയതോടെ ബാംഗ്ലൂർ കളി കൈവിട്ടു. 18–ാം ഓവറിൽ പൊള്ളാർഡ് ചാഹലിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോഴേക്കും ഇരുവരും 9.78 റൺസ് ശരാശരിയിൽ കൂട്ടിച്ചേർത്തത് 93 റൺസ്. 47 പന്ത് നേരിട്ട പൊള്ളാർഡ് മൂന്നു ബൗണ്ടറിയും അഞ്ചു സിക്സും ഉൾപ്പെടെ 70 റൺസെടുത്താണ് പുറത്തായത്. തുടർന്നെത്തിയ സഹോദരൻ ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് ക്രുനാൽ മുംബൈയെ സീസണിലെ മൂന്നാം ജയത്തിലേക്ക് നയിച്ചു. ക്രുനാൽ 37 റൺസോടെയും ഹാർദിക് ഒൻപത് റൺസോടെയും പുറത്താകാതെ നിന്നു. സീസണിൽ ബാംഗ്ലൂരിന്റെ മൂന്നാം തോൽവിയാണിത്.
Advertisement