റണ്ണൊഴുക്കു കണ്ട പോരാട്ടത്തിനൊടുവിൽ പുണെ സൂപ്പർ ജയന്റിനെതിരെ ഗുജറാത്ത് വാരിയേഴ്സിന് തകർപ്പൻ ജയം. ആദ്യം ബാറ്റുചെയ്ത് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റിന് 171 റൺസെടുത്ത പുണെയ്ക്കെതിരെ, രണ്ട് ഓവർ ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് ലക്ഷ്യം കണ്ടു. ഒന്നാം വിക്കറ്റിൽ 94 റൺസ് കൂട്ടിച്ചേർത്ത ഡ്വെയിൻ സ്മിത്ത്–ബ്രണ്ടൻ മക്കല്ലം സഖ്യമാണ് ഗുജറാത്തിന് മികച്ച ജയം സമ്മാനിച്ചത്.
അവസാന ഓവറിൽ ഹാട്രിക്ക് നേടി പുണെ ഇന്നിങ്സിനെ പിടിച്ചുകെട്ടിയ ഓസീസ് ബോളർ ആൻഡ്രൂ ടൈയുെട പ്രകടനവും ഗുജറാത്തിന്റെ വിജയത്തിൽ നിർണായകമായി. സീസണിൽ മൂന്നു മൽസരങ്ങൾ പൂർത്തിയാക്കിയ ഗുജറാത്തിന്റെ ആദ്യ ജയമാണിത്. പുണെയുടെ തുടർച്ചയായ മൂന്നാം തോൽവിയും. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പുണെയുടെ തുടക്കം തകർച്ചയോടെയായിരുന്നു. റണ്ണെടുക്കും മുൻപേ അവർക്ക് രഹാനെയെ നഷ്ടമായി. എന്നാൽ, ഭേദപ്പെട്ട പ്രകടനം നടത്തിയ രാഹുൽ ത്രിപാഠി (17 പന്തിൽ 33), ഡ്വെയിൻ സ്മിത്ത് (28 പന്തിൽ 43), ബെൻ സ്റ്റോക്സ് (18 പന്തിൽ 25), മനോജ് തിവാരി (27 പന്തിൽ 31), അങ്കിത് ശർമ (15 പന്തിൽ 25) എന്നിവർ പുണെയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചു.
തുടർച്ചയായ നാലാം മൽസരത്തിലും പരാജയപ്പെട്ട ധോണി, എട്ടു പന്തിൽ അഞ്ചു റൺസുമായി മടങ്ങി. മികച്ച സ്കോറിലേക്കു മുന്നേറുകയായിരുന്ന പുണെയെ അവസാന ഓവറിലെ ഹാട്രിക്ക് ഉൾപ്പെടെ അഞ്ചുവിക്കറ്റ് വീഴ്ത്തിയ ആൻഡ്രൂ ടൈയാണ് പിടിച്ചുകെട്ടിയത്. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് സ്മിത്തും മക്കല്ലവും ചേർന്ന് നൽകിയത് സ്ഫോടനാത്മകമായ തുടക്കം. 8.5 ഓവറിൽ 94 റൺസ് നേടിയ ഇരുവരും ഗുജറാത്ത് വിജയത്തിന് അടിത്തറയിട്ടു. 30 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെ 47 റൺസ് നേടിയാണ് സ്മിത്ത് പുറത്തായത്. 32 പന്തിൽ അഞ്ചു ബൗണ്ടറിയും മൂന്നു സിക്സുമുൾപ്പെടെ മക്കല്ലം 49 റൺസെടുത്തു. ദിനേശ് കാർത്തിക് പെട്ടെന്ന് പുറത്തായെങ്കിലും പിരിയാത്ത നാലാം വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്ത ക്യാപ്റ്റൻ സുരേഷ് റെയ്ന (22 പന്തിൽ 35), ആരോൺ ഫിഞ്ച് (19 പന്തിൽ 33) എന്നിവർ ചേർന്ന് ഗുജറാത്തിന് സീസണിലെ ആദ്യ ജയം സമ്മാനിച്ചു.
Advertisement