മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ഇ. അഹമ്മദിന് ലഭിച്ച ഭൂരിപക്ഷത്തിൽ നിന്ന് വലിയ കുറവില്ലാത്ത ഭൂരിപക്ഷം പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കുമെന്ന് യു.ഡി.എഫ് അവലോകനയോഗത്തിന്റെ വിലയിരുത്തൽ. പോളിങ് ശതമാനം കുറഞ്ഞത് യുഡി.എഫിനെ ബാധിക്കില്ലെന്നാണ് യു.ഡി.എഫിന്റെ വിശദീകരണം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 1,94,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇ. അഹമ്മദിന് ലഭിച്ചത്. അന്ന് ഇ. അഹമ്മദിന്റെ എതിർസ്ഥാനാർഥിയെ കൂടി ആശ്രയിച്ചാണ് വലിയ ഭൂരിപക്ഷം ലഭിച്ചത്. ഇക്കുറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രചാരണം മുതൽ പോളിങ് വരെയുളള ഒാരോ ഘട്ടവും മികച്ച രീതിയിലാണ് പൂർത്തിയാക്കിയത്. പോളിങ് ശതമാനം വളരെക്കൂടിയിരുന്നെങ്കിലും ദോഷം യു.ഡി.എഫിനാണന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ പ്രാവശ്യം ഇ. അഹമ്മദിന് ലഭിച്ച ഭൂരിപക്ഷം നിലനിർത്താനാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. പക്ഷെ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന കാര്യത്തിൽ യു.ഡി.എഫ് ക്യാംപിന് അത്മവിശ്വാസമുണ്ട്. ഇ. അഹമ്മദിന് ലഭിച്ചതിനേക്കാൾ അൻപതിനായിരമെങ്കിലും വോട്ടെണ്ണത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വർധനയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.