സഹകരണ ബാങ്ക് ഭരണസമിതികൾ പിരിച്ചുവിട്ട നടപടിയെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിങ്കളാഴ്ച ബാങ്ക് പ്രസിഡന്റുമാരുടെ യോഗം ചേരും. തൃശൂരിലെ അടാട്ട് ഫാർമേഴ്സ് ബാങ്ക് പിരിച്ചുവിട്ടതിനെതിരെ അനിൽ അക്കര എം. എൽ.എ അനിശ്ചിതകാല നിരാഹാരസമരം തുടരുകയാണ്.
സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികൾ പിരിച്ചുവിട്ടതിന് പിന്നാലെയാണ് അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്ക് ഭരണസമിതിയെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്. അഴിമതിയാണ് കോൺഗ്രസ് നേതൃത്വത്തിലെ സമിതിയെ പിരിച്ചുവിടാൻ കാരണമായി പറയുന്നത്. ഭരണസമിതിക്കെതിരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ ഒരു നോട്ടീസ് പോലും നൽകാതെയുള്ള പിരിച്ചുവിടൽ നിയമവിരുദ്ധമെന്ന് ആരോപിച്ചാണ് അനിൽ അക്കര എം. എൽ.എ ഇന്നലെ രാത്രി മുതൽ നിരാഹാരസമരം ആരംഭിച്ചത്.
സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെത്തി. ഭരണമുപയോഗിച്ച് ബാങ്കുകൾ പിടിച്ചെടുക്കാനുള്ള നീക്കമാണ് സി. പി.എമ്മിന്റേത്. ഇതിനെ നേരിടുന്നതിനെക്കുറിച്ച് ആലോചിക്കാൻ തിങ്കളാഴ്ച കോൺഗ്രസ് ബാങ്ക് പ്രസിഡന്റുമാരുടെ യോഗം വിളിച്ചതായി അദേഹം അറിയിച്ചു.
മുപ്പതിനായിരത്തോളം അംഗങ്ങളും നാനൂറ് കോടിയുടെ നിക്ഷേപവുമായി തൃശൂരിലെ കാർഷികമേഖലയിൽ നിർണായക സ്വാധീനമുള്ളതാണ് അടാട്ട് ബാങ്ക്. അതുകൊണ്ട് പിരിച്ചുവിട്ട നടപടിയെ രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസ് തീരുമാനം.
Advertisement