ഇന്ത്യൻ കോഫീ ഹൗസിലെ തൊഴിലാളികൾക്ക് ഉടൻ ശമ്പളം നൽകാൻ ഹൈക്കോടതി ഉത്തരവ്. ഭരണസമിതിയുടെ അവകാശവാദത്തെ തള്ളി അഡ്മിനിസ്ട്രേറ്റർക്കാണ് ശമ്പള വിതരണത്തിന്റെ ചുമതല കോടതി നൽകിയത്. അഡ്മിനിസ്ട്രേറ്ററും ഭരണസമിതിയും തമ്മിലുള്ള തർക്കം മൂലമായിരുന്നു ശമ്പളവിതരണം മുടങ്ങിയത്. തിരുവനന്തപുരം മൂലം തൃശൂർ വരെയുള്ള കോഫീ ഹൗസുകളിലെ ജീവനക്കാർക്കാണ് കഴിഞ്ഞ മാസത്തെ ശമ്പളം ഭാഗീകമായി മുടങ്ങിയത്. ഈ പ്രദേശത്തെ കോഫീ ഹൗസുകളെ നിയന്ത്രിക്കുന്ന ഭരണസമിതി ഒന്നരമാസം മുൻപ് പിരിച്ചുവിട്ട് വ്യവസായ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു.
പിരിച്ചുവിടാൻ കാരണം അഴിമതിയാണെന്ന് വ്യവസായ വകുപ്പ് പറയുമ്പോൾ സി.ഐ.ടിയുവിന് അധികാരം പിടിക്കാനുള്ള നീക്കമാണ് നടപടിയെന്ന് ഭരണസമിതി ആരോപിച്ചു. ഇതോടെ അഡ്മിനിസ്ട്രേറ്ററെ ചുമതലയേൽക്കാൻ അനുവദിക്കാതെ തൃശൂരിലെ ആസ്ഥാനമന്ദിരം പൂട്ടി ഭരണസമിതിയെ അനുകൂലിക്കുന്ന തൊഴിലാളികൾ സമരം ആരംഭിച്ചു. ഇതുമൂലം ഓഫീസ് പ്രവർത്തനം മുടങ്ങിയതാണ് ശമ്പളവിതരണത്തെയും ബാധിച്ചത്. ഈ സാഹചര്യത്തിലാണ് മുഴുവൻ ശമ്പളവും എത്രയും വേഗം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.
നിയമം പാലിക്കാതെയാണ് പിരിച്ചുവിട്ടതെന്നും ശമ്പളവിതരണത്തിന്ടക്കമുള്ള അധികാരം ഭരണസമിതിക്ക് തന്നെ കൈമാറണെന്നും പിരിച്ചുവിട്ട ഭരണസമിതി ഹൈക്കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ വ്യവസായ വകുപ്പ് നിയോഗിച്ച അഡ്മിനിസ്ട്രേറ്റർക്കാണ് ശമ്പളവിതരണത്തിന്റെ അധികാരം ഹൈക്കോടതി നൽകിയത്. മറ്റ് കാര്യങ്ങൾ പരിഗണിക്കാനായി കേസ് മെയ് 23ലേക്ക് മാറ്റി. ഇതോടെ ഇന്ന് മുതൽ കോഫീ ഹൗസിന്റെ ഭരണചുമതലയേറ്റെടുക്കുമെന്ന് അഡ്മിനിസ്ട്രേറ്ററായ സഹകരണസംഘം ഇൻസ്പെക്ടർ ബിന്ദു അറിയിച്ചു. എന്നാൽ പ്രതിഷേധം ശക്തമാക്കാനാണ് പിരിച്ചുവിടപ്പെട്ട ഭരണസമിതിയുടെ തീരുമാനം.