പിണറായി സര്‍ക്കാരിന്റെ നിലപാടുകളെ ശക്തമായി വിമര്‍ശിച്ചും വീഴ്ചകള്‍ നിരത്തിയും സിപിഐ. സിപിഐയ്ക്ക് പ്രതിപക്ഷത്തിന്റെ നിലപാടെന്ന പ്രകാശ് കാരാട്ടിന്റെ വിമര്‍ശനത്തിന് നിലമ്പൂരിലെ മാവോയിസ്റ്റ് കൊലപാതകമടക്കം ചൂണ്ടിക്കാട്ടി മറുപടി പറഞ്ഞ കാനം, മുഖ്യമന്ത്രിക്കെതിരെയും നിലപാട് പരസ്യമാക്കി. സിപിഐയുടേത് ഇടതുപക്ഷ നിലപാടുകളാണെന്നും പ്രതിപക്ഷത്തിന്റേതെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. പിണറായി സര്‍ക്കാരിന് ഒരുവര്‍ഷം തികയാന്‍ ഒരുമാസം മാത്രം ബാക്കിനില്‍ക്കെയാണ് സിപിഐയുടെ കടുത്ത വിമര്‍ശനങ്ങള്‍.
ജിഷ്ണുവിന്റെ സമരം കൊണ്ടെന്ത് നേടിയെന്ന മുഖ്യമന്ത്രിയുടെ ചോദ്യം ചൂണ്ടിക്കാട്ടിയായിരുന്നു പിണറായി വിജയനെതിരായ വിമര്‍ശനം. ഇത്തരം ചോദ്യങ്ങള്‍ പണ്ട് ഉന്നയിച്ചത് മുതലാളിമാരാണെന്ന് കാനം തുറന്നടിച്ചു. ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം ഒത്തുതീര്‍ക്കാന്‍ ഇടപെട്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. രമണ്‍ ശ്രീവാസ്തവയെ പൊലീസ് ഉപദേഷ്ടാവാക്കിയതിലുള്ള സിപിഐയുടെ അതൃപ്തിയും കാനത്തിന്റെ വാക്കുകളില്‍ പ്രകടം. രമൺ ശ്രീവാസ്തവ എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് കെ. കരുണാകരനെയും പാലക്കാട്ട് പൊലിസ് വെടിവയ്പിൽ കൊല്ലപ്പെട്ട സിറാജുന്നീസയേയുമാണ്. നാലുവര്‍ഷം കൂടിയുള്ള ഭരണം ഇനി ശരിയാവുമോയെന്ന് നോക്കാമെന്നും കാനം പറഞ്ഞു.
സിപിഐയെ വാക്കുകള്‍കൊണ്ട് സ്ഥിരം നോവിക്കുന്ന ഇ. പി. ജയരാജനെയും എം. എം. മണിയെയും കാനം രാജേന്ദ്രന്‍ പരിഹസിച്ചു. ഇരുവരും മുന്നണിക്ക് നല്‍കിയ സംഭാവന വിലയിരുത്താന്‍ താനാളല്ലെന്ന് കാനം വ്യക്തമാക്കി. വിവാദങ്ങള്‍ ഒഴിവാക്കേണ്ടത് അതുണ്ടാക്കുന്നവരാണെന്നും കാനം പറഞ്ഞു.
മൂന്നാര്‍ കയ്യേറ്റത്തില്‍ ഇടതുനിലപാട് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം പറഞ്ഞു. ഇതിനെതിരെ മന്ത്രിമാരോ എം.എല്‍.എമാരോ നിലപാട് എടുത്താല്‍ പരിഹാരം കാണേണ്ടത് മുഖ്യമന്ത്രിയാണെന്നും കാനം പ്രതികരിച്ചു. രൂക്ഷമായി വിമര്‍ശനങ്ങള്‍ക്കിടയിലും മുന്നണിയിലെ ഭിന്നതകള്‍ നീക്കാന്‍ ചര്‍ച്ചക്ക് തയാറാണെന്നും കാനം പ്രതികരിച്ചു.
Advertisement