നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജീന്‍സണ്‍ പൊലീസ് കസ്റ്റഡിയില്‍. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്
പ്രതിയുടെ ഉദ്ദേശം വ്യക്തമല്ലെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. നന്തൻകോട്ട് അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഏകമകൻ കാഡൽ ജീൻസൺ രാജയുടെ മനോനില കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ പൊലീസും മനഃശാസ്ത്ര വിദഗ്ധരും. കേസ് അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. മോഹൻ റോയ് മണിക്കൂറുകളാണു കാഡലിനോടൊപ്പം ചെലവിട്ടത്.
കാഡലിന്റെ മുൻകാല ചെയ്തികൾ പലതും ദുരൂഹമായിരുന്നുവെന്നാണു പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. സാധാരണക്കാരനായ യുവാവായിരുന്നില്ല. കൂട്ടുകാർ എന്നു പറയാൻ ആരുമുണ്ടായിരുന്നില്ല. നാട്ടിലുള്ളപ്പോൾ മിക്കപ്പോഴും വീടിനുള്ളിൽ കഴിഞ്ഞ കാഡൽ അപൂർവമായി മാത്രമേ പുറത്തിറങ്ങാറുണ്ടായിരുന്നുള്ളൂ. സ്വതവേ അന്തർമുഖൻ. സമീപവാസികൾ വിശേഷം തിരക്കിയാൽ സൗമ്യമായ മറുപടി.
കാറും ബൈക്കും ഓടിക്കാനറിയില്ല. യുദ്ധം പ്രമേയമാക്കിയ വിഡിയോ ഗെയിം ഉണ്ടാക്കലായിരുന്നു ഇഷ്ടവിനോദം. കൊലപാതകങ്ങളും ചോരയുമായിരുന്നു ഗെയിമുകളിലെ പ്രധാന ഇനങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വിദേശപഠനം പൂർത്തിയാക്കിയശേഷം വിഡിയോ ഗെയിം ഉണ്ടാക്കി വിറ്റു പണം സമ്പാദിക്കുകയായിരുന്നു ലക്ഷ്യമെന്ന് അയൽവാസിയും അമ്മാവനുമായ ജോസ് പറയുന്നു. കാഡലിന്റെ മുറിയിലേക്ക് അച്ഛനും അമ്മയും പോലും കടന്നുചെന്നിരുന്നില്ല.
ദിവസങ്ങളോളം തുടർച്ചയായി കംപ്യൂട്ടറിനു മുന്നിൽ ചെലവഴിക്കുകയായിരുന്നു കാഡലിന്റെ രീതി. വീട്ടിൽ ബഹളങ്ങളൊന്നും ഉണ്ടാകാറില്ലെന്ന് അയൽവീട്ടുകാർ പറയുന്നു. കൊലപാതകം നടന്ന ദിവസങ്ങളിലും അസ്വാഭാവികമായി ശബ്ദങ്ങളൊന്നും കേട്ടിരുന്നില്ലെന്നു വീട്ടിലെ ജോലിക്കാരി രഞ്ജിതം പൊലീസിനു മൊഴി നൽകി. കഴിഞ്ഞ ശനിയാഴ്ച രാവിലെയും കാഡൽ തന്നെ വന്നു കണ്ടതായി ജോസ് പറഞ്ഞു.
മടങ്ങുമ്പോൾ 10,000 രൂപയും നൽകി. കൊലപാതകം നടന്ന വീട്ടിലെ കാര്യങ്ങളും ദുരൂഹമായിരുന്നു. രണ്ടാംനിലയിലേക്കു ജോലിക്കാരികൾക്കോ അടുത്ത ബന്ധുക്കൾക്കോ പോലും പ്രവേശനമുണ്ടായിരുന്നില്ല. ഡോ. ജീൻ പത്മയും ഭർത്താവ് രാജതങ്കവും മകൾ കരോലിനും കാഡലിനോടൊപ്പം രണ്ടാം നിലയിലാണു കഴിഞ്ഞിരുന്നത്. ഭക്ഷണം കഴിക്കാൻ മാത്രമേ ഇവർ താഴേക്കു വരുമായിരുന്നുള്ളൂ. ഭക്ഷണം കഴിഞ്ഞശേഷം ബാക്കി അവശിഷ്ടങ്ങൾ വീടിനുള്ളിലെ ഗോവണിയിൽ തൂക്കിയിടുകയായിരുന്നു പതിവ്.
കാറ്റും വെളിച്ചവും കടക്കാത്ത രീതിയിലായിരുന്നു മുറികൾ. ജനലുകൾ തുറന്നിരുന്നതേയില്ല. കഴിഞ്ഞ ബുധനാഴ്ചയാണു കൊല്ലപ്പെട്ടവരെ അവസാനമായി കണ്ടതെന്നു വീട്ടുജോലിക്കാരി രഞ്ജിതം പറഞ്ഞു. പുറത്തുപോയി എത്തിയ കുടുംബാംഗങ്ങൾ ഭക്ഷണം മുകളിലേക്കു കൊണ്ടുപോകുകയായിരുന്നു. രണ്ടുദിവസത്തോളം ആരെയും താഴേക്കു കാണാതായതോടെ കാഡലിനോട് അന്വേഷിച്ചപ്പോൾ അവരെല്ലാവരും വിനോദയാത്രയ്ക്കു പോയതാണെന്നായിരുന്നു മറുപടി.
വെള്ളിയാഴ്ച വൈകിട്ടോടെ താഴത്തെ നിലയിൽ താമസിച്ചിരുന്ന ബന്ധുവായ ലളിതയെയും കാണാതായി. ചോദിച്ചപ്പോൾ ക്ഷുഭിതനായി. ശനിയാഴ്ച വൈകിട്ടാണു പെട്രോളിന്റെ മണം വീടിനുള്ളിൽ പടർന്നത്. കാഡലിനെ വിളിച്ചുചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല. തുടർന്നു ജോസിനെ വിവരമറിയിച്ചു.
കാഡലിനെ ജോസ് ഫോണിൽ വിളിച്ചു. പഴയ പേപ്പറുകളും മറ്റും കത്തിക്കുകയാണെന്നായിരുന്നു മറുപടി. പിറ്റേന്നാണു കൊലപാതകവിവരം പുറത്തറിയുന്നത്. നാലുപേരുടെ കൊലപാതകം നടന്നിട്ടും അതേ വീട്ടിൽ താമസിച്ചിരുന്ന ജോലിക്കാരി പോലും അതറിഞ്ഞില്ല എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ അദ്ഭുതപ്പെടുത്തുന്നത്.