നടൻ കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി. കേസ് ഏറ്റെടുക്കേണ്ടതില്ലെന്നു നേരത്തെ ഹൈക്കോടതിയിൽ സിബിഐ അറിയിച്ചിരുന്നു. രാസപരിശോധനകൾ ഉൾപ്പെടെ വിശദമായ അന്വേഷണം നടന്നിട്ടുണ്ടെന്നും ഇനി കേസ് ഏറ്റെടുക്കേണ്ടതില്ലെന്നുമാണ് സിബിഐ നിലപാട്. കേസുകളുടെ ബാഹുല്യമുണ്ടെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ വിശദീകരണം.
മണിയുടെ മരണത്തെക്കുറിച്ചു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സഹോദരൻ കെ.ആർ. രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിയും കോടതിയെ സമീപിച്ചിരുന്നു. ആരെങ്കിലും വിഷം നൽകിയതാണോ മരണകാരണമെന്നു പരിശോധിച്ചെങ്കിലും സംശയകരമായൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് നേരത്തേ അറിയിച്ചിരുന്നു.
നരഹത്യ, ആത്മഹത്യാ സാധ്യത എന്നിവ പരിശോധിച്ചെങ്കിലും ഒന്നും കണ്ടില്ലെന്നാണു പൊലീസിന്റെ വിശദീകരണം. ഇതിനു പുറമേ രോഗം മൂലമുള്ള സ്വഭാവിക മരണം, അറിയാതെ വിഷമദ്യം കഴിക്കുക എന്നീ സാധ്യതകളും പരിശോധിച്ചു. മണിക്ക് കരൾ, വൃക്ക രോഗങ്ങളുണ്ടായിരുന്നു.
റീജനൽ കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ കീടനാശിനിയുടെ അംശം കണ്ടെത്തി. എന്നാൽ, ഹൈദരാബാദിലെ സെൻട്രൽ ഫൊറൻസിക് സയൻസ് ലാബിൽ നടത്തിയ പരിശോധനയിൽ ഈതൈൽ ആൽക്കഹോൾ, മീതൈൽ ആൽക്കഹോൾ എന്നിവ മാത്രമാണു കണ്ടത്. ഫൊറൻസിസ് പരിശോധനാ ഫലം മെഡിക്കൽ ബോർഡിന്റെ പരിഗണനയ്ക്കു വിട്ടതായും ചാലക്കുടി സിഐ അറിയിച്ചിരുന്നു.
Advertisement