സംസ്ഥാനത്ത് കറൻസിക്ഷാമം രൂക്ഷമായി തുടരുന്നു. തലസ്ഥാനനഗരത്തിൽ മിക്കയിടത്തും എ.ടി.എമ്മുകളിൽ നോട്ടില്ല. ട്രഷറികളുടെ ആവശ്യത്തിനായി സർക്കാർ ഇന്നലെ 104 കോടിരൂപ ചോദിച്ചപ്പോൾ നോട്ടുക്ഷാമം മൂലം 44 കോടിരൂപ മാത്രമാണ് ബാങ്കുകൾ നൽകിയത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ഗുരുതരമായ നോട്ടുക്ഷാമമാണുള്ളത്. എ.ടി.എം സ്ക്രീനുകളിൽ തെളിയുന്നത് പണമില്ലെന്നും പ്രവർത്തനക്ഷമമല്ലെന്നുമുള്ള സന്ദേശങ്ങളാണ്. ദേശീയപാതയോരങ്ങളിലെ എ.ടി.എമ്മുകളിൽ പോലും നോട്ട് കണികാണാനില്ല.
റിസർവ് ബാങ്കിൽ നിന്ന് കൂടുതൽ നോട്ടുകൾ കിട്ടാതെ എന്തു ചെയ്യുമെന്ന് ബാങ്കുകൾ ചോദിക്കുന്നു. മറ്റ് ബാങ്കുകളെ അപേക്ഷിച്ച് കൂടുതൽ എ.ടി.എമ്മുകൾ ഉള്ളതാണ് എല്ലായിടത്തും നോട്ടുനിറയ്ക്കാനാകാത്തതിന്റെ കാരണമായി എസ്.ബി.ഐ ചൂണ്ടിക്കാണിക്കുന്നത്. എസ്.ബി.ടിയുമായുള്ള ലയനത്തോടെ എസ്.ബി.ഐയ്ക്ക് സംസ്ഥാനത്ത് മൂവായിരത്തിലേറെ എടിഎമ്മുകളുണ്ട്.
നോട്ട് പൂഴ്ത്തി വയ്ക്കാനുള്ള ജനങ്ങളുടെ പ്രവണതയും പ്രശ്നം സൃഷ്ടിക്കുന്നു. നോട്ടുക്ഷാമം ട്രഷറികളെയും ഗുരുതരമായി ബാധിച്ചു. ഇന്നലെ 104 കോടി രൂപ ആവശ്യമുള്ളയിടത്ത് കിട്ടിയത് 44 കോടിരൂപ മാത്രം. 15 ട്രഷറികളിൽ ഒരു രൂപ പോലും കിട്ടിയില്ല. ട്രഷറി അടവും നിക്ഷേപങ്ങളുമെല്ലാം ഉപയോഗിച്ചാണ് ട്രഷറി സ്തംഭനം ഒഴിവാക്കിയത്.