സിജെഎം കോടതി ഉപാധികളോടെ ജാമ്യമനുവദിച്ചു. വ്യക്തി വിരോധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ഷാജഹാൻ തള്ളി. വിരോധം തീർക്കാൻ തന്നെ നേരത്തെ കൊല്ലാമായിരുന്നില്ലേ എന്നും ഷാജഹാൻ പ്രതികരിച്ചു.
ഡി.ജി.പി ഓഫിസിന് മുന്നിലെ സംഘർഷത്തിൽ ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത കെ.എം.ഷാജഹാൻ, എ.ഷാജിർഖാൻ, എസ്.മിനി, എസ്.ശ്രീകുമാർ,ഹിമവൽ ഭദ്രാനന്ദ എന്നിവർക്കാണ് തിരുവനന്തപുരം സി.ജെ.എം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പതിനയ്യായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് പ്രധാന വ്യവസ്ഥകൾ. അന്തിമറിപ്പോർട്ട് സമർപ്പിക്കും വരെ എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിബന്ധനയുണ്ട്. വ്യക്തി വിരോധമുണ്ടായിരുന്നെങ്കിൽ നേരത്തെ നടപടിയാകാമായിരുന്നെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് രൂക്ഷമായാണ് ഷാജഹാൻ പ്രതികരിച്ചത്.
ലാവ്‌ലിൻ കേസിൽ ഇടപെട്ടതിന്റെ വ്യക്തി വിരോധമാണ് മുഖ്യമന്ത്രിക്ക് ഷാജഹാനോടെന്ന് അമ്മ എൽ. തങ്കമ്മയും പറഞ്ഞു. ആരോഗ്യ നില മെച്ചപ്പെട്ടതിനേത്തുടർന്ന് ഐസിയുവിലായിരുന്ന ജിഷ്ണുവിന്റെ മാതാവ് മഹിജയെ വാർഡിലേയ്ക്കു മാറ്റി.
Advertisement