ജിഷ്ണു പ്രണോയിയുടെ അമ്മാവൻ ശ്രീജിത്തിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയെന്ന മാധ്യമവാർത്തകൾ സിപിഎം നേതൃത്വം നിഷേധിച്ചു. സർക്കാർ വിരുദ്ധസമരത്തിന്റെ പേരിൽ വളയം ബ്രാഞ്ച് കമ്മിറ്റി ഇദ്ദേഹത്തെ പുറത്താക്കിയെന്നായിരുന്നു പ്രചാരണം. ഇതിനിടെ, ദേശാഭിമാനിയിലെ ജോലി രാജി വെച്ചതായി ശ്രീജിത്ത് തിരുവനന്തപുരത്ത് അറിയിച്ചു.
നടപടിയെടുക്കേണ്ടത് ശ്രീജിത്തിന്റെ പാർട്ടിഘടകമായ വണ്ണോര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റിയാണ്. നടപടിക്ക് വളയം ലോക്കൽ കമ്മിറ്റിയുടെയും നാദാപുരം ഏരിയകമ്മിറ്റിയുടെയും അംഗീകാരം വേണം. പാർട്ടി അംഗത്വം പുതുക്കുന്ന നടപടിക്രമങ്ങളാണ് സംസ്ഥാനവ്യാപകമായി പുരോഗമിക്കുന്നത്. ഇതിനിടെ , അച്ചടക്കനടപടി പാർട്ടി പരിഗണിച്ചിട്ടില്ലെന്ന് വണ്ണോര്‍ക്കണ്ടി ബ്രാഞ്ച് സെക്രട്ടറി ശ്രീജിത്ത് കണ്ടോത്തും നാദാപുരം ഏരിയ സെക്രട്ടറിയും അറിയിച്ചു.
സമരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർട്ടി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ശ്രീജിത്തിന്റെ അഛൻ വളയത്ത് അറിയിച്ചു. സമരത്തിന് എസ് യു സി ഐ പിന്തുണക്ക് ശ്രമിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, പാർട്ടി തന്നെ പുറത്താക്കിയെന്ന മട്ടിലാണ് ശ്രീജിത്ത് തിരുവനന്തപുരത്ത് പ്രതികരിച്ചത്.
Advertisement