മഹിജയുടെ സമരത്തിനിടെ ഗൂഢാലോചനാക്കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റുചെയ്ത അഞ്ചുപേരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മകന് നീതി ലഭിച്ചില്ലെങ്കിൽ ഇന്നുമുതൽ നിരാഹാരസമരം സെക്രട്ടേറിയറ്റിനു മുമ്പിലേയ്ക്ക് മാറ്റുമെന്നാണ് ഷാജഹാന്റെ അമ്മയുടെ പ്രഖ്യാപനം. ഡിജിപി ഓഫീസിനുമുന്നില്‍ ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷണം ആരംഭിച്ചു.
ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട് തടവിലാക്കപ്പെട്ട പൊതു പ്രവർത്തകരായ കെ എം ഷാജഹാൻ, ഷാജിര്‍ ഖാന്‍, എസ്.മിനി, എസ് ശ്രീകുമാര്‍ എന്നിവരുടേയും വിവാദ സ്വാമി ഹിമവല്‍ ഭദ്രാനന്ദയുടേയും ജാമ്യാപേക്ഷകളാണ് പരിഗണിക്കുന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ കേൾക്കുന്നത്. ഷാജിര്‍ ഖാന്‍, മിനി, ശ്രീകുമാര്‍, ഹിമവല്‍ ഭദ്രാനന്ദ എന്നിവരെ നാലുമണിക്കൂറും കെ.എം.ഷാജഹാനെ ഒരു മണിക്കൂറും കോടതി അനുമതിയോടെ ചോദ്യം ചെയ്തിരുന്നു. അതിനിടെ ഷാജഹാന്റെ മാതാവ് എൽ തങ്കമ്മ നടത്തുന്ന നിരാഹാര സമരം ഇന്ന് മൂന്നാം ദിനത്തിലേയ്ക്കു കടന്നു. നീതി ലഭിച്ചില്ലെങ്കിൽ ഇന്നു മുതൽ സമരവേദി സെക്രട്ടേറിയറ്റിനു മുന്നിലേയ്ക്ക് മാറ്റുമെന്നും അവർ അറിയിച്ചിട്ടുണ്ട്.
അതേസമയം മുഖ്യന്ത്രി ഫോണില്‍ വിളിച്ചപ്പോള്‍ മഹിജ പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപി ആസ്ഥാനത്തുണ്ടായ അതിക്രമത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചു. മഹിജയെ പൊലീസുകാര്‍ ഉപദ്രവിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് എഡിജിപി നിതിന്‍ അഗര്‍വാള്‍ അന്വേഷിക്കുന്നത്. മഹിജയിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും എഡിജിപി മൊഴിയെടുക്കും. ആരോഗ്യ നില മെച്ചപ്പെട്ടാൽ ഐ സി യു വിൽ കഴിയുന്ന മഹിജയെ ഇന്ന് വാർഡിലേയ്ക്ക് മാറ്റും.
Advertisement