ജമ്മുകശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിൽ നാളെ നടത്താനിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ക്രമസമാധാന പ്രശ്നങ്ങൾ തുടരുന്നതിനാലാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചതെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മെയ് ഇരുപത്തഞ്ചിലേക്കാണ് വോട്ടെടുപ്പ് മാറ്റിയത്. ജൂൺ ഒന്നിനാകും വോട്ടെണ്ണൽ. പോളിങ് ബൂത്തുകൾക്ക് നേരെ തുടർച്ചയായി ആക്രമണമുണ്ടാകുന്നതിനാലും സംസ്ഥാനത്ത് സംഘർഷം തുടരുന്നതിനാലും സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്നു സംസ്ഥാന സർക്കാർ കമ്മീഷന് റിപ്പോർട് നൽകിയിരുന്നു. ·ഇത് പരിഗണിച്ചാണ് നടപടി.
അനന്ത്‌നാഗിലെ പോളിംഗ് ബൂത്തുകളായ മൂന്നു സ്‌കൂളുകളും ഒരു പഞ്ചായത്ത് ഓഫീസും സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചിരുന്നു. ഞായറാഴ്ച നടന്ന ശ്രീനഗർ തിരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നുവെന്നതും പരിഗണിച്ചാണ് നടപടിയെന്നു കമ്മീഷൻ വ്യക്തമാക്കി. അതേസമയം, വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്നു അഭ്യർത്ഥിച്ച സർക്കാർ,, ക്രമസമാധാനം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
Advertisement