നന്തന്‍കോട് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയെന്നു സംശയിക്കുന്ന കേഡല്‍ ജീന്‍സണുവേണ്ടി അന്വേഷണം സമീപ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. വീട്ടില്‍നിന്ന് ലഭിച്ച നാലു മൊബൈല്‍ ഫോണുകളും ഒരു കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും പൊലീസ് പരിശോധിക്കുകയാണ്. ഇന്നലെയാണ് ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. മകൻ കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങൾ കത്തിച്ചതാകാമെന്നാണ് കരുതുന്നത്. കൊലപാതകം ആസൂത്രിതമായും വ്യക്തമായ പദ്ധതിയോടെയും നടത്തിയതാണെന്ന നിഗമനത്തിലാണു പൊലീസ്. കൃത്യം നടന്ന വീട്ടിൽനിന്നു ലഭിച്ച തെളിവുകളും അതിനെ സാധൂകരിക്കുന്നതാണെന്നു പൊലീസ് പറയുന്നു. തുണി, ഇരുമ്പു കമ്പി, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചുണ്ടാക്കിയ ഒരു മനുഷ്യരൂപവും പകുതി കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന എല്ലാവരും തീപിടിത്തത്തിൽ കൊല്ലപ്പെട്ടുവെന്നു വരുത്തിത്തീർക്കാൻ ബോധപൂർവമാണു ഡമ്മി കത്തിച്ചതെന്നാണു നിഗമനം. വീടിന്റെ രണ്ടാമത്തെ നിലയിൽനിന്നു കണ്ടെത്തിയ മഴു, വെട്ടുകത്തി എന്നിവയിൽ രക്തം പുരണ്ടിട്ടുണ്ട്.
കൊല നടത്തിയേശഷം മൃതദേഹങ്ങൾ വെട്ടിമുറിച്ചുവെന്നാണ് ഇതു വ്യക്തമാക്കുന്നത്. പല ദിവസങ്ങളിലായി നടത്തിയ ആസൂത്രണത്തിന് ഒടുവിലാണ് കൃത്യം നടത്തിയതെന്നാണു പൊലീസ് കരുതുന്നത്. ഈ വീട്ടിൽ സാധാരണ ഒരു വീട്ടുജോലിക്കാരി വന്നുപോകാറുണ്ടായിരുന്നു. അടുത്ത ഏതാനും ദിവസങ്ങളിൽ വീട്ടിൽ ആരുമുണ്ടാകില്ലെന്നും എല്ലാവരും അമേരിക്കയിൽനിന്നെത്തിയ സുഹൃത്തുക്കൾക്കൊപ്പം ഉൗട്ടിക്കു പോയതായും കാഡൽ ജീൻസൺ ഇവരോടു പറഞ്ഞിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്.
Advertisement