ഹോട്ടലുകളുടെ അടുക്കളയിൽ സിസിടിവി കാമറകൾ സ്ഥാപിച്ചു ഭക്ഷണം കഴിക്കാനെത്തുന്നവർക്കു കാണാനുള്ള സംവിധാനം ഒരുക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഭക്ഷ്യസുരക്ഷാ കമ്മീഷണറും ഇതിനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നു കമ്മിഷൻ ആക്‌ടിങ് അദ്ധ്യക്ഷൻ പി.മോഹനദാസ് ഉത്തരവിൽ പറയുന്നു.
റവന്യൂ, ആരോഗ്യ, തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാർ രണ്ടു മാസത്തിനകം നടപടി സ്വീകരിക്കണം. ഭക്ഷ്യസുരക്ഷാ കമ്മീഷണർ സ്വീകരിച്ച നടപടികൾ കമ്മിഷനെ അറിയിക്കണമെന്നും ആക്ടിങ് അധ്യക്ഷൻ നിർദേശിച്ചു. ഹോട്ടലുകളിൽ നിന്നു വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാരിനുണ്ട്. ഹോട്ടൽ ഭക്ഷണം ഉപഭോക്താക്കളുടെ ആരോഗ്യത്തിനു ഹാനികരമായി മാറാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഡോ. സജീവ് ഭാസ്കർ സമർപ്പിച്ച പരാതിയിലാണ് നടപടി.