ജിഷ്ണുവിനു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധത്തില്‍ ഗൂഢാലോചന ഇല്ലെന്ന് സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് മഹിജയുടെ സഹോദരന്‍ ശ്രീജിത്ത്. സർക്കാർ അംഗീകരിച്ച കരാറില്‍ ഇക്കാര്യം എഴുതിച്ചേര്‍ത്തതില്‍ സന്തോഷമുണ്ടെന്നും ശ്രീജിത്ത് തിരുവനന്തപുരത്തു പറഞ്ഞു. ജിഷ്ണു പ്രണോയിക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയാണ് കുടുംബത്തിലെ 14 പേരും രണ്ടു വിദ്യാർഥികളും തിരുവനന്തപുരത്ത് എത്തിയത്. സഹനസമരമായിരുന്നു ലക്ഷ്യം. ഇക്കാര്യത്തിൽ ഒരു ഗൂഢാലോചനയും ആരുമായും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജിഷ്ണുവിന്റെ ബന്ധുക്കൾക്ക് ഒപ്പമുണ്ടായിരുന്ന ചിലർ ഡിജിപിയുടെ മുറിക്കു മുന്നിൽ സമരം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നും എസ്‍യുസിഐ പ്രവർത്തകരാണ് ഇത് ആസൂത്രണം ചെയ്തതെന്നും ഐജി മനോജ് എബ്രഹാം കണ്ടെത്തിയിരുന്നു. സംഭവത്തിൽ അറസ്റ്റിലായി ഇപ്പോൾ ജയിലിൽ കഴിയുന്ന എസ്‍യുസിഐ പ്രവർത്തകരായ ഷാജർഖാൻ, ഭാര്യ മിനി, ശ്രീകുമാർ, വി.എസ്.അച്യുതാനന്ദന്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ.എം.ഷാജഹാൻ, തോക്കുസ്വാമി എന്ന ഹിമവൽ ഭദ്രാനന്ദ എന്നിവരാണു ഗൂഢാലോചന നടത്തിയത് എന്നാണ് പൊലീസിന്റെ ആരോപണം.
Advertisement