രണ്ട് മാസത്തോളം നീണ്ട ഒളിച്ചുകളിക്ക് ശേഷം ജിഷ്ണു കേസിലെ മൂന്നാംപ്രതിയായ നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേൽ അറസ്റ്റിൽ. കോയമ്പത്തൂരിന് സമീപം അന്നൂരിലെ ഫാം ഹൗസില്‍ നിന്നാണ് പിടികൂടിയത്. തൃശൂര്‍ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യുന്ന ശക്തിവേലിനെ ഉടൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
പ്രതികളെ പിടികൂടാനാവാത്തത് സർക്കാരിന് തലവേദനയും പൊലീസിന് നാണക്കേടുമായി മാറിയതിനിടയിലാണ് ശക്തിവെലിന്റെ നിർണായക അറസ്റ്റ്. ശക്തിവേലിന്റെ സ്വദേശമായ കോയമ്പത്തൂരിൽ നിന്ന് 50 കിലോമീറ്ററോളം അകലെ അന്നൂരിലുള്ള സുഹൃത്തിന്റെ ഫാം ഹൗസിലാണ് ഇയാൾ കഴിഞ്ഞത്. ശക്തിവേലിന്റെ പിതാവിന്റെയും ഭാര്യയുടെയും മൊബൈൽ നമ്പർ പിന്തുടർന്നപ്പോൾ ഇവിടെയുള്ളതായി വിവരം ലഭിച്ചു. തുടർന്ന് പ്രാദേശിക കൗൺസിലറുടെ സഹായത്തോടെ ഒളിയിടം കണ്ടെത്തി.
പൊലീസിനെ കണ്ടതോടെ ആദ്യം പൊട്ടിക്കരഞ്ഞ ശക്തിവെൽ പിന്നീട് അറസ്റ്റ് നടപടികളുമായി സഹകരിച്ചു. ജിഷ്ണു കോപ്പിയടിച്ചെന്നും അധ്യാപകന്‍ പിടികൂടിയെന്നുമുളള വാദം ശക്തിവേല്‍ പൊലീസിനോട് ആവര്‍ത്തിച്ചു. കോപ്പിയടിച്ചെന്ന പേരിൽ പിടിച്ച ജിഷ്ണുവിനെ മർദ്ദിക്കാനും ഭീഷണിപ്പെടുത്താനും നേതൃത്വം നൽകിയത് വൈസ് പ്രിൻസിപ്പലാണെന്നാണ് പൊലിസ് കണ്ടെത്തൽ. നാലാം പ്രതി സി.പി. പ്രവീൺ ഉടൻ പിടിയിലാകുമെന്ന് ഐ.ജി അറിയിച്ചു. തൃശൂർ റൂറൽ എസ്.പി എൻ. വിജയകുമാറിന്റെ നിർദേശപ്രകാരം വലപ്പാട് സി.ഐ. സന്തോട്, കൊല്ലങ്കോട് സി.ഐ സലീഷ് എന്നിവരുടെ നേതൃത്യത്തിലാണ് പിടികൂടിയത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ രൂപീകരിച്ചു സംഘവും സ്ഥലത്തെത്തിയിരുന്നു.