ജമ്മു–കശ്മീരിലെ ശ്രീനഗർ ലോക്സഭാ സീറ്റിൽ വോട്ടെടുപ്പു പുരോഗമിക്കവേ, പോളിങ് സ്റ്റേഷനുകൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ ബഡ്ഗാം ജില്ലയിൽ ആക്രമണം. കല്ലേറു നടത്തിയവർക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പ്പിൽ മൂന്ന് യുവാക്കൾ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. ചിലയിടങ്ങളിൽ പ്രതിഷേധക്കാർ പോളിങ് സ്റ്റേഷനുനേരെ പെട്രോൾ ബോംബ് എറിഞ്ഞു. പതിനൊന്നു മണിവരെ കേവലം 3.3 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. നൂറുകണക്കിന് പ്രതിഷേധക്കാരാണ് കല്ലേറ് നടത്തിയത്.
നിരവധി തവണ സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ തയാറായില്ല. ബഡ്ഗാം ജില്ലയിൽ ഉണ്ടായ വെടിവയ്പ്പിൽ ആറുപേർക്കാണ് പരുക്കേറ്റത്. ഇതിൽ രണ്ടു പേർ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. മുഹമ്മദ് അബ്ബാസ് (20), ഫൈസാൻ അഹമ്മദ് (15) എന്നിവരാണ് മരിച്ച രണ്ടുപേരെന്ന് തിരിച്ചറിഞ്ഞു. ബീർവ മേഖലയിൽ ഉണ്ടായ കല്ലേറിനു നേരെ സുരക്ഷാസേന നടത്തിയ വെടിവയ്പ്പിലാണ് നിസാർ അഹമ്മദ് എന്ന യുവാവ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റു.
ബിഎസ്എഫിന് പെല്ലറ്റ് തോക്കുകൾ നൽകിയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളിൽ അക്രമസംഭവങ്ങൾ തുടരുകയാണ്. ജനജീവിതത്തെയും കാര്യമായി ബാധിച്ചു. വിഘടനവാദികൾ ജനങ്ങൾ തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മിക്കവാറും കടകളും പെട്രോൾ പമ്പുകളും അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങളും ഒാടുന്നില്ല.
ഹിസ്ബുൽ മുജാഹിദീൻ നേതാവ് ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്നു കഴിഞ്ഞ വർഷമുണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായി പിഡിപി എംപി താരിഖ് ഹമീദ് രാജിവച്ച ഒഴിവിലാണു തിരഞ്ഞെടുപ്പ്.
Advertisement