മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാർ സംസ്‌ഥാന ഭരണത്തിന്റെയും കേന്ദ്ര ഭരണത്തിന്റെയും വിലയിരുത്തൽ നടത്തണമെന്ന് വി.എസ്. അച്യുതാനന്ദൻ. മതനിരപേക്ഷത കാത്തു സൂക്ഷിക്കണമെന്ന പൊതുബോധത്തോടൊപ്പം മലപ്പുറത്തെ ജനങ്ങൾ അണിചേരണം. ജനക്ഷേമ വികസനത്തിലൂന്നിയുള്ള ഭരണമാണ് സംസ്‌ഥാന സർക്കാരിന്റേത്. കേന്ദ്രത്തിലേത് ഫാഷിസ്‌റ്റ് ഭരണമാണ്.
എൽഡിഎഫ് സ്‌ഥാനാർഥി എം.ബി. ഫൈസലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു വി.എസ്.
ഉള്ളിയാണെന്നു പറഞ്ഞ് ബീഫ് തിന്നുന്ന ഇരട്ടത്താപ്പാണ് ബിജെപിയുടേത്. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പാർലമെന്റിലേക്കു പോകാനുള്ള മോഹം അതിമോഹമാണ്. കുറ്റിപ്പുറത്തെ പുലിയെ പണ്ട് വോട്ടർമാർ കൂട്ടിലടച്ചതാണെന്ന് വിഎസ് ഓർമപ്പെടുത്തി. പഴയ ഐസ്‌ക്രീം പാർലർ കേസും അദ്ദേഹം പരാമർശിച്ചു. വിവാദ വിഷയങ്ങളിൽ സ്‌പർശിക്കാതെയായിരുന്നു എഴുതി തയാറാക്കിയ 20 മിനിറ്റ് പ്രസംഗം.
Advertisement