മഹിജക്കും കുടുംബത്തിനുമൊപ്പം സമരം ചെയ്യാനെത്തിയ പൊതുപ്രവർത്തകർക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. കെ. എം. ഷാജഹാന്‍, ഷാജിര്‍ഖാന്‍ തുടങ്ങിയവരെ ചോദ്യം ചെയ്യണമെന്ന് പൊലീസ് ആവശ്യം. അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കുക ഇതിനുശേഷമായിരിക്കും.
അതേസമയം, ഇവരെ ജയിലിലടച്ച നടപടിക്കെതിരെ വ്യാപകപ്രതിഷേധമുയർന്നു. മകനെ ജയിലിലടച്ച് പിണറായി വിജയൻ പകതീർക്കുകയാണെന്ന് കെ.എം.ഷാജഹാന്റെ അമ്മ എൽ.തങ്കമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, റിമാൻഡിലായ വിദ്യഭ്യാസ സംരക്ഷണ സമിതി പ്രവർത്തകർ നുഴഞ്ഞുകയറി എത്തിയതല്ലെന്ന് ജിഷ്ണുപ്രണോയിയുടെ ബന്ധുക്കളും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ വിദ്യഭ്യാസ സംരക്ഷണ സമിതി പ്രവർത്തകരായ ഷാജിർഖാൻ, ശ്രീകുമാർ, മിനി എന്നിവർ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കിയവരുടെ പട്ടികയിലാണ് ഇടംപിടിച്ചത്. സർക്കാർ വാദത്തിന്റെ അടിസ്ഥാനത്തിൽ ജാമ്യം നിഷേധിക്കുകയും ചെയ്തു. പൊതുപ്രവർത്തകനായ കെ.എം.ഷാജഹാൻ സമരം ആരംഭിച്ച് അരമണിക്കൂറിനുശേഷമാണ് സ്ഥലത്തെത്തിയതെന്ന് അമ്മ പറയുന്നു. മഹിജക്കൊപ്പം സ്ഥലത്തുണ്ടായരുന്നവരെയെല്ലാം പൊലീസ് വാഹനത്തിൽ കയറ്റി. തുടർന്ന് നടന്നത് രാഷ്ട്രീയ പകപോക്കലാണെന്നാണ് ഷാജഹാന്റെ അമ്മയുടെ ആരോപണം.
വിവാദസ്വാമിയായ ഹിമവൽ ഭദ്രാനന്ദ സമരം നടക്കുന്നുണ്ടെന്നുപോലും അറിയാതെയാണ് പൊലീസ് ആസ്ഥാനത്തെത്തിയത്. ഡി.ജി.പിയെ കാണാൻ അനുമതി തേടിയിരുന്നതായും പറയപ്പെടുന്നു. എന്നിട്ടും അറസ്റ്റിലായ അഞ്ചുപേരും മഹിജയുടെ സമരത്തിലേക്ക് നുഴഞ്ഞുകയറി പ്രശ്നം സൃഷ്ടിച്ചുവെന്നാണ് സർക്കാർ പക്ഷം. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
Advertisement