ജിഷ്ണു പ്രണോയ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളുടെ സ്വത്ത് കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. വൈസ് പ്രിൻസിപ്പൽ എൻ.കെ. ശക്തിവേലിനും സി. പി. പ്രവീണിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അപേക്ഷ ഇന്ന് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. ഇരുവരെയും പിടികൂടാനായി അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
ജിഷ്ണു പ്രണോയ് കേസിലെ അഞ്ച് പ്രതികളിൽ ജിഷ്ണുവിനെ മർദിക്കുന്നതടക്കമുള്ള ഗുരുതര കുറ്റങ്ങൾ ചെയതിട്ടുള്ളത് നെഹ്രൂ കോളജ് വൈസ് പ്രിൻസിപ്പൽ എൻ. കെ. ശക്തിവേലും അസി. പ്രഫസർ സി. പി. പ്രവീണുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിലെ മൂന്നൂം നാലും പ്രതികളായ ഇവർ 55 ദിവസമായി ഒളിവിലാണ്. വിവിധ സംഘങ്ങളായി തിരിഞ്ഞ് ഇതര സംസ്ഥാനങ്ങളിലടക്കം തിരഞ്ഞിട്ടും കണ്ടെത്താനായില്ലെന്നും പറയുന്നു. ഇതോടെയാണ് കീഴടങ്ങാനുള്ള സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുവരുടെയും സ്വത്ത് കണ്ടുകെട്ടാൻ തീരുമാനിച്ചത്. ഇരുവരുടെയും പേരിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയാണ് ആ നടപടിയുടെ ആദ്യഘട്ടം. അതിനുള്ള പൊലീസിന്റെ അപേക്ഷയിൽ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി ഇന്ന് തീർപ്പ് കൽപിക്കും.
അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ശേഷവും പ്രതികളെ പിടികൂടാനായില്ലങ്കിൽ ആ കാര്യം കോടതിയെ അറിയിച്ച് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണം. അതിന് ശേഷമാണ് സ്വത്ത് കണ്ടുകെട്ടാനുള്ള അപേക്ഷ സമർപ്പിക്കേണ്ടതും കോടതി അനുമതിയോടെ റവന്യു അധികാരികൾ മുഖേനെയാണ് നടപടി പൂർത്തീകരിക്കേണ്ടതും. നേരത്തെ സമരം തുടങ്ങുന്നതിന് മുൻപ് തന്നെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ഡി.ജി.പി ജിഷ്ണുവിന്റെ കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു.
അതിനിടെ പ്രതികളെ പിടികൂടാനായി ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് പുറമെ തൃശൂരിലെ പൊലീസും തിരച്ചിൽ ഊർജിതമാക്കി. മഹാരാഷ്ട്ര അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. അതേസമയം ശക്തിവേലിന്റെയും പ്രവീണിന്റെയും മുൻകൂർജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. വാദം പൂർത്തിയായാൽ ഒരുപക്ഷെ ഇന്ന് തന്നെ വിധിയുമുണ്ടായേക്കും