ജിഷ്ണു പ്രണോയിയുടെ അനുജത്തി അവിഷ്ണ നടത്തുന്ന നിരാഹാര സമരം ഉടൻ നിർത്തണമെന്ന് പൊലീസ് നിർദേശം. ഇല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് നിലപാട്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജിഷ്ണുവിന്റെ വളയത്തെ വീട്ടിലെത്തിയത്.
നിരാഹാരം അവസാനിപ്പിച്ചില്ലെങ്കിൽ അവിഷ്ണയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുമെന്ന നിലപാടിലാണ് പൊലീസ്. അമ്മ മഹിജ സമരം പിൻവലിച്ച ശേഷമേ ഭക്ഷണം കഴിക്കൂവെന്ന ഉറച്ച നിലപാടിലാണ് ഈ പത്താം ക്ലാസുകാരി.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേർ വളയത്തെ വീട്ടിൽ എത്തുന്നുണ്ട്. കുടുംബശ്രീ പ്രവർത്തകരും അവിഷ്ണയ്ക്കൊപ്പം സത്യഗ്രഹമിരിക്കുന്നുണ്ട്. തിരുവനന്തപുരത്തു ഡിജിപി ഓഫിസിനു മുൻപിൽ നേരിട്ട ദുരനുഭവത്തിൽ പ്രതിഷേധിച്ച് അമ്മ മഹിജയും അച്ഛൻ അശോകനും മറ്റു ബന്ധുക്കളും അവിടെ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അവിഷ്ണയുടെ സമരം.
അതിനിടെ, ജിഷ്ണുവിന്റെ കുടുംബത്തെ അനുനയിപ്പിക്കാൻ സർക്കാർ തലത്തിൽ നടപടിയായി. ഇതിന്റെ ഭാഗമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉച്ചയോടെ ആശുപത്രിയിലെത്തി ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണും. ഡിജിപി ഒാഫിസിനു മുന്നിലുണ്ടായ സംഭവത്തിൽ പരുക്കു പറ്റിയ മഹിജയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അതേസമയം ജിഷ്ണുവിന്‍റെ അമ്മയെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഡിസ്ചാര്‍ജ് ചെയ്യാന്‍ സമര്‍ദമുണ്ടെന്ന പ്രചാരണം തെറ്റാണെന്നും വിദഗ്ധ ചികില്‍സ നല്‍കാനാണ് തീരുമാനമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Advertisement