റീപോനിരക്കിൽ മാറ്റമില്ലാതെയും റിവേഴ്സ് റീപോയിൽ കാൽശതമാനം വർധനവരുത്തിയും ആർബിഐ അടിസ്ഥാന പലിശനിരക്കുകൾ പ്രഖ്യാപിച്ചു. ബാങ്കുകളിൽ പണംകുമിഞ്ഞു കൂടിയ സാഹചര്യത്തിലാണ് റിവേഴ്സ് റീപോയിലെ വർധന. ഈ സാമ്പത്തികവർഷം 7.4 ശതമാനം വളർച്ച ലക്ഷ്യമിടുന്നതായി പറഞ്ഞ ആർബിഐ ഗവർണർ ഊർജിത്പട്ടേൽ, കാർഷിക കടം എഴുതിതള്ളുന്ന സംസ്ഥാനങ്ങളുടെ നടപടികളെ വിമർശിച്ചു.
ബാങ്കിങ് മേഖലയിലെ അധികപണലഭ്യത, കിട്ടാക്കടം എന്നിവയ്ക്കുള്ള പരിഹാരമാണ് ഈ സാമ്പത്തികവർഷത്തെ മുഖ്യലക്ഷ്യമായി ധന നയസമിതി കണക്കാക്കിയത്. ഉപഭോക്ത വിലസൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പത്തിൻറെ തോത് ഉയരുന്ന സാഹചര്യത്തിൽ അടിസ്ഥാന പലിശനിരക്കിൽ ഇളവ് പ്രയോഗികമല്ലെന്ന് വിലയിരുത്തി. അതിനാൽ, വാണീജ്യബാങ്കുകൾ ആർബിഐയിൽനിന്ന് സ്വീകരിക്കുന്ന ഹൃസ്വകാല വായ്പകളുടെ പലിശയായ റിപോനിരക്ക് 6.25ശതമാനത്തിൽ തുടരും.
അതേസമയം, 5.75ൽനിന്നും റിവേഴ്സ് റിപോ ആറുശതമാനത്തിലേക്ക് ഉയർത്തി. മൊത്ത വിലസൂചിക അടിസ്ഥാനമാക്കിയുള്ള നാണ്യപെരുപ്പം 6.55ൽനിന്നും അഞ്ച് ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഗവർണർ ഊർജിത്പട്ടേൽ പറഞ്ഞു. കരുതൽ ധനാനുപാതം നാല് ശതമാനമാക്കി നിലനിർത്തും. ഈ സാമ്പത്തികവർഷം 7.4 ശതമാനം വളർച്ച ലക്ഷ്യമിടുന്നു. അതേസമയം, കാർഷികകടങ്ങൾ എഴുതിതള്ളുന്ന സംസ്ഥാനങ്ങളുടെ തീരുമാനത്തെ ആർബിഐ ഗവർണർ വിമർശിച്ചു. വായ്പ തിരിച്ചടയ്ക്കാനുള്ള ഉപഭോക്താക്കളുടെ മാനസികാവസ്ഥയെ ബാധിക്കുന്നതാണ് ഇത്തരം തീരുമാനങ്ങളെന്ന് ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
എന്തായാലും, ഈ സാമ്പത്തികവർഷത്തെ ആദ്യ നയപ്രഖ്യാപനതീരുമാനങ്ങൾ ഭവന-വാഹന വായ്പകളിലും ബാങ്കുകളിലെ നിക്ഷേപങ്ങളുടെ പലിശനിരക്കിലും കാര്യമായി പ്രതിഫലിക്കില്ല.
Advertisement