പുതിയ സാമ്പത്തികവർഷത്തിലെ ആർബിഐയുടെ ആദ്യ ദ്വൈമാസപണവായ്പാ നയപ്രഖ്യാപനം ഇന്ന്. നോട്ട് പിൻവലിച്ചശേഷം നടക്കുന്ന മൂന്നാമത്തെ നയപ്രഖ്യാപനത്തിൽ അടിസ്ഥാനനിരക്കുകളിൽ മാറ്റമുണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് സാമ്പത്തികരംഗം വിലയിരുത്തുന്നത്. ബാങ്കുകളിൽ പണം വൻതോതിലെത്തുകയും, പണപ്പെരുപ്പം നിയന്ത്രണവിധേയമാവുകയുംചെയ്തിട്ടും ഫെബ്രുവരിയിൽനടന്ന ദ്വൈമാസ പണവായ്പാ അവലോകനത്തിൽ നിരക്കുകളിൽ മാറ്റംവരുത്താൻ ആർബിഐ തയ്യാറായിരുന്നില്ല.
നോട്ട് പിൻവലിക്കലിന് ശേഷം ബാങ്കുകൾ സ്വമേധയാ വായ്പാനിരക്ക് കുറയ്ക്കാൻ തയ്യാറായതും, പലിശനിരക്ക് സംബന്ധിച്ച് മറ്റ് ഏഷ്യൻരാജ്യങ്ങളിലെ കേന്ദ്രബാങ്കുകളുടെ തീരുമാനവും നിരക്ക് പ്രഖ്യാപനത്തെ സ്വാധീനിച്ചു. രണ്ടുമാസത്തിനുശേഷവും സമ്പദ്‍ഘടനയിൽ കാര്യമായ വ്യത്യാസമില്ലാത്തതിനാല്‍ തൽസ്ഥിതി തുടരാനാകും ആർബിഐ പണനയസമിതിയുടെ ഇത്തവണത്തേയും തീരുമാനം.
അങ്ങനെയെങ്കിൽ, വാണീജ്യബാങ്കുകൾ ആർബിഐയിൽനിന്ന് സ്വീകരിക്കുന്ന ഹൃസ്വകാല വായ്പകളുടെ പലിശയായ റിപോനിരക്ക് 6.25ശതമാനത്തിലും, റിവേഴ്സ് റിപോനിരക്ക് 5.75 ശതമാനമായും തുടരും. അതേസമയം, ആർബിഐ ഗവർണറായി ഊർജിത്പട്ടേൽ സ്ഥാനമേറ്റശേഷമുള്ള മൂന്ന് നയപ്രഖ്യാപനങ്ങളിലും സാമ്പത്തികനിരീക്ഷകരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായ തീരുമാനങ്ങളുണ്ടായത് എന്നതും ശ്രദ്ധേയമാണ്.