ജിഷ്ണു കേസിൽ മുൻകൂർ ജാമ്യമുള്ള രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചെങ്കിലും മുൻകൂർ ജാമ്യമില്ലാത്ത പ്രതികളെ പിടികൂടാനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. അറസ്റ്റ് ചെയ്യാൻ യാതൊരു തടസവുമില്ലാത്ത വൈസ് പ്രിൻസിപ്പലടക്കമുള്ള മൂന്ന് പ്രതികൾ രണ്ട് മാസമായി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ജിഷ്ണു ഇല്ലാതായിട്ട് ഇന്ന് മൂന്ന് മാസമാവുകയാണ്.ആത്മഹത്യാപ്രേരണക്കേസെടുത്തിട്ട് 54 ദിവസവും.കേസിലുള്ളത് അഞ്ച് പ്രതികളാണ്. ഒന്നാം പ്രതി നെഹ്രൂ ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ്, രണ്ടാം പ്രതി പി. ആർ.ഒ സഞ്ജിത് വിശ്വനാഥൻ. ആകെ അറസ്റ്റ് ചെയതത് ഇവരെ മാത്രമാണ്.. പക്ഷെ രണ്ട് പേർക്കും മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇനി വരുംദിവസങ്ങളിലും ഇവരെ ഇതിനപ്പുറമൊന്നും ചെയ്യാനാവില്ല.
കോളജ് വൈസ് പ്രിൻസിപ്പൽ എൻ. കെ. ശക്തിവേൽ, അധ്യാപകൻ സി. പി. പ്രവീൺ, ഇൻവിജിലേറ്റർ ഡിബിൻ എന്നിവരാണ് മറ്റ് പ്രതികൾ. ഇതിൽ ശക്തിവേലും സി. പി. പ്രവീണും ജിഷ്ണുവിനെ മർദിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസെടുത്തത് മുതൽ ഇവര് ഒളിവിലാണെന്നും ഏഴ് ഇതര സംസ്ഥാനങ്ങളിൽ അരിച്ച് പെറുക്കിയിട്ടും കണ്ടെത്തിയില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ മുൻകൂർ ജാമ്യം ലഭിക്കാൻ അവസരമൊരുക്കികൊടുക്കുന്ന ഒത്തുകളിയാണ് അറസ്ററ് ചെയ്യാത്തതിന് കാരണമെന്ന് ആക്ഷേപം ശക്തമാണ്.
അതേസമയം വൈസ് പ്രിൻസിപ്പലിന്റെയും പ്രവീണിന്റെയും മുൻകൂർജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇവർക്ക് മുൻകൂർ ജാമ്യം ലഭിച്ചാൽ കേസിൽ വൻതിരിച്ചടിയാവും. ശാസ്ത്രീയ തെളിവുകളും മൊഴികളും ശേഖരിച്ച് കുറ്റപത്രം നൽകുകയല്ലാതെ പിന്നെ മറ്റൊരുവഴിയും ഇല്ലാതാവും. ചുരുക്കത്തിൽ ജിഷ്ണുവിന്റെ അമ്മയ്്ക്കെതിരായ പൊലീസ് നടപടി വിവാദമായതിന് പിന്നാലെ ജിഷ്ണുവിന്റെ ആത്മഹത്യാ പ്രേരണക്കേസ് നടത്തിപ്പിലും പരാജയത്തിന്റെ വക്കിലാണ് കേരള പൊലീസ്.