ജിഷ്ണു പ്രണോയിയുടെ അമ്മയോടും കുടുംബത്തോടുമുള്ള കരുതലോടെത്തന്നെ സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മകൻ ഇല്ലാതായ അമ്മയുടെ വേദന മനസ്സിലാക്കാൻ നമുക്ക് കഴിയും. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാനുള്ള നടപടികളാണ് സർക്കാർ എല്ലാ ഘട്ടത്തിലും സ്വീകരിച്ചത്. ഏതൊരു സംവിധാനത്തേക്കാളും കരുതലോടെയാണ് ജിഷ്ണു മരിച്ച ശേഷം സർക്കാർ നിലപാടെടുത്തത്.
ആ സഹോദരിയുടെ (മഹിജ) പ്രയാസം പരിഗണിച്ചുതന്നെയാണ് എല്ലാ നടപടികളുമുണ്ടായതെന്നും പിണറായി പറഞ്ഞു. ചേളാരിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജിഷ്ണുവിന്റെ അമ്മയെ പൊലീസ് വലിച്ചിഴച്ചിട്ടില്ല. വലിച്ചിഴച്ചെന്ന് ചിത്രീകരിക്കാന്‍ ശ്രമം ഉണ്ടായെങ്കിലും ദൃശ്യങ്ങള്‍ തെളിവായി. ഡിജിപി ആസ്ഥാനത്തുണ്ടായ സംഭവങ്ങൾക്കു പിന്നിൽ ബാഹ്യ ഇടപെടലാണെന്ന് മുഖ്യമന്ത്രി വീണ്ടും ആവര്‍ത്തിച്ചു. ആറുപേരുമായുള്ള കൂടിക്കാഴ്ച ഇരുകൂട്ടരും അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജിഷ്ണു മരിച്ച കേസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെല്ലാം വിശദീകരിച്ചായിരുന്നു പിണറായിയുടെ പ്രസംഗം.
അതേസമയം, ജിഷ്ണു പ്രണോയിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ പ്രത്യേക അന്വേഷണസംഘം. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. കേസിലെ എല്ലാപ്രതികളേയും രണ്ടാഴ്ചയ്ക്കകം പിടികൂടണമെന്ന് തിരുവനന്തപുരത്തുചേര്‍ന്ന ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗത്തില്‍ ധാരണയായി.
Advertisement